കണ്ണൂര്‍: മുസ്‌ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്ന് അഞ്ചാം പ്രതി സുഹൈല്‍ പൂല്ലൂക്കര. കീഴടങ്ങുന്നതിന് മുന്‍പായി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് സുഹൈലിന്റെ പരാമര്‍ശം.
മന്‍സൂര്‍ തനിക്ക് പ്രിയ്യപ്പെട്ടവനാണെന്നും കൊല്ലാന്‍ തനിക്കാവില്ലെന്നും സുഹൈല്‍ പറയുന്നു. മന്‍സൂര്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് മുതല്‍ ലീഗില്‍ നിന്ന് അകന്ന് സുന്നി സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
‘പുല്ലൂക്കരയിലെ സഹോദരന്‍മാരില്‍ രാഷ്ട്രീയമായി പലരും വ്യത്യസ്ത ചേരിയിലാണെങ്കിലും എന്റെ ആദര്‍ശം പറയുകയല്ലാതെ നാളിതു വരെ ഒരു ബല പ്രയോഗം പോലും തമ്മില്‍ നമ്മള്‍ നടത്തിയോ? അങ്ങനെ പരസ്പരം രാഷ്ട്രീയ അഭിപ്രായങ്ങള്‍ പറഞ്ഞും തര്‍ക്കിച്ചും അവസാനം ചായ കുടിച്ചു ഒന്നിച്ചു യാത്ര ചെയ്യുന്നതും പിരിഞ്ഞു വീട്ടില്‍ പോകുന്നതുമല്ലാത്ത എന്ത് രാഷ്ട്രീയ വെറുപ്പാണ് പുല്ലൂക്കരയില്‍ തമ്മിലുള്ളത്?,’ സുഹൈല്‍ ഫേസ്ബുക്കിൽ കുറിച്ചു.
ഡി.വൈ.എഫ്.ഐ നേതാവ് കെ. സുഹൈല്‍ ആണ് മുഖ്യ ആസൂത്രകനെന്നും 25 പേരടങ്ങുന്ന സംഘമാണ് കൊലപാതകം നടത്തിയതെന്നുമാണ് പൊലീസ് പറയുന്നത്. പ്രതികളില്‍ 11 പേരെ തിരിച്ചറിഞ്ഞെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
മന്‍സൂര്‍ കൊല്ലപ്പെടുന്നതിന് മുന്‍പുള്ള സുഹൈലിന്റെ വാട്‌സാപ്പ് സ്റ്റാറ്റസ് കൊലപാതകം ആസൂത്രിതമാണെന്നതിന്റെ തെളിവാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

