തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തെപ്പറ്റി വിശദീകരിച്ച് ചീഫ് സെക്രട്ടറി വി.പി ജോയി. സംസ്ഥാനത്ത് കൊവിഡ് പരിശോധന വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം 15/04/21 വ്യാഴാഴ്ച വൈകിട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പരിശോധ വർദ്ധിപ്പിക്കാനായി ക്യാമ്പയിൻ നടത്തും. വരുന്ന രണ്ട് ദിവസത്തിനുള്ളില്‍ രണ്ടരലക്ഷം പേര്‍ക്ക് കൊവിഡ് പരിശോധന നടത്തും. ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പരിശോധനയില്‍ മുന്‍ഗണന നല്‍കുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് വാക്‌സിനേഷന്‍ ക്യാമ്പയിനുകള്‍ സജീവമാക്കും. ടെസ്റ്റിംഗ്, വാക്‌സിന്‍, ക്യാംപെയ്‌നുകള്‍ക്ക് പുറമേ എന്‍ഫോഴ്‌സ്‌മെന്റ് ക്യാമ്പയിനും സംഘടിപ്പിക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.
പൊതുപരിപാടികള്‍ക്കും ചടങ്ങുകള്‍ക്കും മുന്‍കൂര്‍ അനുമതി വേണം. പൊതു ചടങ്ങുകളില്‍ പരമാവധി പങ്കാളിത്തം 150 പേര്‍ക്കും അടച്ചിട്ട മുറികളില്‍ പരമാവധി അംഗസംഖ്യ 75 പേര്‍ മാത്രമേ പാടുള്ളുവെന്നും അദ്ദേഹം പറഞ്ഞു. യോഗങ്ങള്‍ പരമാവധി ഓണ്‍ലൈന്‍ ആക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകള്‍ക്കായി പ്രത്യേക ഗതാഗത സൗകര്യം ഏര്‍പ്പെടുത്താനും തീരുമാനമായതായി ചീഫ് സെക്രട്ടറി അറിയിച്ചു.
നിലവില്‍ ലോക്ക്ഡൗണ്‍ സാഹചര്യമില്ലെന്നും നിയന്ത്രണങ്ങള്‍ കടുപ്പിച്ച് മുന്നോട്ടുപോയാല്‍ രോഗവ്യാപനം കുറയ്ക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

