കണ്ണൂർ: പാനൂരിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തിലെ രണ്ടാം പ്രതി രതീഷിന്റെ മരണത്തില്‍ ദുരൂഹത വർദ്ധിക്കുന്നു. മരണത്തിന് അല്‍പ്പ സമയത്തിന് മുമ്പാണ് രതീഷിന്റെ ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റതെന്ന് പോസ്റ്റ്‌മോര്‍ട്ട് റിപ്പോര്‍ട്ട് പുറത്തു വന്നു. തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ രതീഷിന്റേത് കൊലപാതകമാണോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. രതീഷിന്റെ മുഖത്തും മുറിവുകളുണ്ട്. ഇത് ശ്വാസം മുട്ടിച്ചപ്പോഴുണ്ടായ പാടുകളാണോയെന്നാണ് പൊലീസിന്റെ സംശയം. 10/04/21 ശനിയാഴ്ച ഫോറന്‍സിക് സര്‍ജനടക്കം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഷാജി ജോസിനാണ് അന്വേഷണച്ചുമതല. രതീഷിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. രതീഷിന്റെ മൃതദേഹം കണ്ടെത്തിയ കശുമാവിന്‍ തോട്ടത്തിലും അന്വേഷണം സംഘം പരിശോധന നടത്തി.
രതീഷിന്റെ മരണത്തില്‍ യുഡിഎഫ് നേരത്തെ ദുരൂഹത ആരോപിച്ചിരുന്നു. അദ്ദേഹത്തെ സിപിഐഎം കൊന്ന് കെട്ടിത്തൂക്കിയതാണോയെന്ന് സംശയമുണ്ടെന്നാണ് സുധാകരന്‍ എംപി ആരോപിച്ചത്.

