ന്യൂഡല്‍ഹി: ജനസൗഹൃദ നികുതിയെന്ന ലക്ഷ്യം ജിഎസ്ടിക്ക് നഷ്ടപ്പെട്ടതായി സുപ്രീം കോടതി. രാജ്യത്ത് ചരക്കുസേവന നികുതി എന്ന നിയമം പാസാക്കിയപ്പോള്‍ പാര്‍ലമെന്റിനുണ്ടായിരുന്ന പരമപ്രധാനമായ ലക്ഷ്യത്തില്‍ നിന്നും വ്യതിചലിച്ചെന്നും ജിഎസ്ടി ഇപ്പോള്‍ ജനസൗഹൃദമല്ലാതിയി തീര്‍ന്നിരിക്കുന്നവെന്നും ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് നിരീക്ഷിച്ചു. ജിഎസ്ടി ഒടുക്കാത്തതിന് ബാങ്ക് അക്കൗണ്ട് ഉള്‍പ്പടെയുളള സ്വത്തുവകകള്‍ കണ്ടുകെട്ടാനുളള ഹിമാചല്‍ പ്രദേശിലെ ജിഎസ്ടി വ്യവസ്ഥക്കെതിരെ രാധാകൃഷ്ണ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനം സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് ജസ്റ്റീസ് എംആര്‍ ഷാ കൂടി ഉള്‍പ്പെട്ട ബെഞ്ചിന്റെ നിരീക്ഷണം.
12 കോടിരൂപ നികുതിയടക്കുന്ന ഒരാള്‍ തുച്ചമായ തുക നികുതി കുടിശിക വരുത്തിയാല്‍ ഉടന്‍ സ്വത്ത് കണ്ടുകെട്ടാന്‍ പാടില്ല. വ്യവസായികളെല്ലാം തട്ടിപ്പുകാരായി കണക്കാക്കുന്ന നികുതി സംസ്‌കാരത്തില്‍ നിന്നും രാജ്യം പുറത്തുവരണമെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. പതിനായിരം കോടി രൂപ വരെയാണ് ഉദ്യോഗസ്ഥര്‍ നികുതി കണക്കാക്കുന്നത്. അത് സുപ്രീം കോടതിയോ, ട്രിബ്യൂണലോ ആയിരം കോടിയായി കുറക്കുന്നു. ഉദ്യോഗസ്ഥര്‍ക്ക് യാതൊരു ഉത്തരവാദിത്തവും ഇല്ലാതായിരിക്കുന്നു. സര്‍ക്കാരിന്റെ വരുമാനം രക്ഷിക്കുന്ന ഉദ്യോഗസ്ഥര്‍ സത്യസന്ധമായി ബിസിനസ് നത്താനുളള അവസരം നല്‍കണം. സന്തുലനം പാലിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

