റായ്പൂർ: ഛത്തീസ്ഗഡില്‍ കസ്റ്റഡിയിലുള്ള ജവാനെ വിട്ടയക്കാന്‍ തയാറെന്ന് മാവോയിസ്റ്റുകള്‍. സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്നും മധ്യസ്ഥരെ സര്‍ക്കാരിന് തീരുമാനിക്കാമെന്നും മാവോയിസ്റ്റുകള്‍ 06/04/21 ചൊവ്വാഴ്ച അറിയിച്ചു. മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ 22 ജവാന്മാരാണ് വീരമൃത്യു വരിച്ചത്.
ജവാന്റെ ജീവന് ഇതുവരെ യാതൊരു കുഴപ്പവുമില്ല. ചര്‍ച്ചയ്ക്ക് തയാറാണ്. മാവോയിസ്റ്റ് വിരുദ്ധ വേട്ട അവസാനിപ്പിക്കണം. ചര്‍ച്ചയ്ക്ക് മധ്യസ്ഥരെ സര്‍ക്കാരിന് തീരുമാനിക്കാമെന്നുമാണ് മാവോയിസ്റ്റുകള്‍ അറിയിച്ചിരിക്കുന്നത്.
05/04/21 തിങ്കളാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്‍ ശക്തമാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സേനാ വിന്യാസം വര്‍ധിപ്പിച്ചിരുന്നു. പരിശോധനകളും ശക്തമാക്കി. ഇതേ തുടര്‍ന്നാണ് ചര്‍ച്ചയ്ക്ക് തയാറാണെന്ന് മാവോയിസ്റ്റുകള്‍ അറിയിച്ചിരിക്കുന്നത്.

