കൊല്ലം: ട്രാക്കിൽ തെങ്ങിൻതടി വച്ച് ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ചവരെ മണിക്കൂറുകൾക്കകം റെയിൽവേ പൊലീസ് പിടികൂടി. 04/04/21 ഞായറാഴ്ച പുലർച്ച 12.50ഓടെ ഇടവക്കും കാപ്പിലിനുമിടയിലുള്ള നൂലത്ത് റെയിൽവേ ട്രാക്കിലാണ് സംഭവം. ചെന്നൈ-ഗുരുവായൂർ ട്രെയിൻ തടിയിൽ തട്ടിയ ഉടൻ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി. ട്രാക്കിലുണ്ടായിരുന്ന തടിക്കഷണം എടുത്തുമാറ്റിയതിനാൽ വൻ അപകടമൊഴിവായി.
തടിക്കഷണം കൊല്ലം ആർ.പി.എഫ് പോസ്റ്റിൽ എത്തിച്ചു. തുടർന്ന്,സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ റെയിൽവേ പൊലീസ് ചീഫ് രാജേന്ദ്രന്റെ നിർദേശപ്രകാരം ഡിവൈ.എസ്.പി കെ.എസ്. പ്രശാന്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം റെയിൽവേ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പക്ടർ ഇതിഹാസ് താഹ, കൊല്ലം റെയിൽവേ പൊലീസ് സ്റ്റേഷൻ ഗ്രേഡ് സബ് ഇൻസ്പെക്ടർ മനോജ് കുമാർ, ഇൻറലിജൻസ് സ്ക്വാഡ് അംഗങ്ങളായ രാജു, വിവേക്, ആദിത്യൻ, വിമൽ എന്നിവരടങ്ങുന്ന പ്രത്യക സംഘം രൂപവത്കരിച്ചു.
ടീം പുലർച്ചയോടെ വർക്കല കാപ്പിൽ പാറയിൽ എത്തിച്ചേർന്ന് സ്ഥലവാസികളായ നൂറോളം ആൾക്കാരോടും റെയിൽവേ ജീവനക്കാരോടും നേരിട്ട് അന്വേഷണം നടത്തി. ട്രാക്കിൽ വച്ച തെങ്ങിൻതടി എടുത്തുകൊണ്ടുവന്ന സ്ഥലം വിശദ അന്വേഷണം നടത്തി കണ്ടെത്തി. തടി ട്രാക്കിൽ കൊണ്ടുവച്ച ഇടവ തൊടിയിൽ ഹൗസിൽ സാജിദ് (27), കാപ്പിൽ ഷൈലജ മൻസിലിൽ ബിജു (30) എന്നിവരെ പിടികൂടി. ഇവരെ കൊല്ലം ആർ.പി.എഫ് സ്റ്റേഷനിലേക്ക് തുടർ നടപടികൾക്കായി കൈമാറി.
ട്രാക്കിൽ തടി വെച്ച സ്ഥലത്തിന് സമീപത്തായിട്ടാണ് മുമ്പ് മലബാർ എക്സ്പ്രസ് ട്രെയിനിന് തീപിടിത്തമുണ്ടായത്. സംഭവത്തിൽ സ്പെഷൽ ടീം അന്വേഷണം തുടരുകയാണ്.

