കാസര്‍ഗോഡ്: മഞ്ചേശ്വരം മണ്ഡലത്തില്‍ മുസ്‌ലിം ലീഗിനെ പിന്തുണയ്ക്കാന്‍ എസ്.ഡി.പി.ഐ തീരുമാനം. ബി.ജെ.പി സ്ഥാനാര്‍ഥി കെ. സുരേന്ദ്രനെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അതുകൊണ്ടാണ് പിന്തുണയെന്നും എസ്.ഡി.പി.ഐ നേതൃത്വം 03/04/21ശനിയാഴ്ച അറിയിച്ചു.
ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ മുസ്‌ലിം ലീഗ് സെക്രട്ടറി എ.കെ.എം അഷ്‌റഫിനെ കഴിയൂ എന്ന തിരിച്ചറിവിലാണ് പിന്തുണയെന്ന് എസ്.ഡി.പി.ഐ ജില്ലാ നേതൃത്വം വിശദീകരിക്കുന്നു.
എന്നാൽ, മണ്ഡലത്തില്‍ എസ്.ഡി.പി.ഐയുടെ പിന്തുണ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി മുസ്‌ലിം ലീഗ് നേതൃത്വം രംഗത്തുവന്നു . എസ്.ഡി.പി.ഐ.യുടെ പിന്തുണ തങ്ങള്‍ക്ക് വേണ്ടെന്നും ഒരു വര്‍ഗീയ കക്ഷികളുമായും മുസ്‌ലിംലീഗ് കൂട്ടുകൂടില്ലെന്നും മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി ബാവാഹാജി അറിയിച്ചു.
മൂന്ന് മുന്നണികളും തമ്മില്‍ കടുത്ത മത്സരം നടക്കുന്ന മണ്ഡലമാണ് മഞ്ചേശ്വരം. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് ഇവിടെ ബി.ജെ.പി സ്ഥാനാര്‍ത്ഥി. 2016ല്‍ വെറും 89 വോട്ടിന് പരാജയപ്പെട്ട മണ്ഡലത്തില്‍ ഇക്കുറി സുരേന്ദ്രനെ തന്നെ ഇറക്കി വിജയം നേടാമെന്നാണ് ബി.ജെ.പി കണക്ക് കൂട്ടല്‍.

