ചെന്നൈ: മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ ഡി.എം.കെ എം.പി എ.രാജക്ക് പ്രചാരണത്തിന് 48 മണിക്കൂർ വിലക്കേർപ്പെടുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. രാജയുടെ വിശദീകരണം തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് 01/04/21 വ്യാഴാഴ്ച ഉച്ചയോടെ തെരഞ്ഞെടുപ്പ് കമീഷന്റെ നടപടിയുണ്ടായത്.
ഡി.എം.കെ താരപ്രചാരകരുടെ പട്ടികയിൽനിന്ന് രാജയുടെ പേര് നീക്കി. അതിനിടെ 48 മണിക്കൂർ വിലക്കിനെതിരെ രാജ മദ്രാസ് ഹൈകോടതിയിൽ ഹർജി സമർപ്പിച്ചുവെങ്കിലും കോടതി ഫയലിൽ സ്വീകരിച്ചില്ല.
ചെന്നൈ ആയിരം വിളക്ക് മണ്ഡലത്തിൽ ഡി.എം.കെ സ്ഥാനാർഥി ഡോ.എൻ. എഴിലന്റെ തെരഞ്ഞെടുപ്പ് യോഗത്തിലെ പ്രസംഗമാണ് വിവാദമായത്. രാജയുടെ അപകീർത്തികരമായ പ്രസംഗത്തിൽ പ്രതിഷേധിച്ച് സംസ്ഥാനമൊട്ടുക്കും അണ്ണാ ഡി.എം.കെ പ്രവർത്തകർ രംഗത്തിറങ്ങിയിരുന്നു.
സംഭവത്തിൽ രാജ പരസ്യമായി മാപ്പ് പറഞ്ഞിരുന്നു. അണ്ണാ ഡി.എം.കെയുടെ പരാതിയിന്മേൽ എ.രാജക്കെതിരെ സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് മൂന്ന് വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു.

