വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിക്കുന്നത് സ്വന്തമായി വാങ്ങിയ ഐ ഫോണെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി: വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിക്കുന്നത് സ്വന്തമായി വാങ്ങിയ ഐ ഫോണെന്ന് ക്രൈംബ്രാഞ്ച്. സന്തോഷ് ഈപ്പന്‍ സമ്മാനമായി നല്‍കിയ ഫോണല്ല വിനോദിനിയുടെ പക്കല്‍ ഉള്ളതെന്നും ഒരേ കടയില്‍ നിന്ന് വാങ്ങിയതാകാം ആശയക്കുഴപ്പം സൃഷ്ടിച്ചതെന്നുമാണ് വിലയിരുത്തല്‍. വിനോദിനിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. 31/03/21 ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച റിപ്പോർട് പുറത്തുവന്നത്.

കവടിയാറിലുള്ള കടയില്‍ നിന്നുമാണ് വിനോദിനി ബാലകൃഷ്ണന്‍ ഐ ഫോണ്‍ അവര്‍ വാങ്ങുന്നത്. ഇതിന്റെ രേഖകളും വിനോദിനിയുടെ കൈവശമുണ്ട്. യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍ ഫോണ്‍ വാങ്ങിയത് സ്റ്റാച്ച്യൂ ജംങ്ഷനിലുള്ള കടയില്‍ നിന്നുമാണ്. സ്‌പെന്‍സര്‍ ജങ്ഷനിലുള്ള ഹോള്‍സെയില്‍ ഡീലറാണ് രണ്ട് കടകളിലേക്കും ഫോണ്‍ എത്തിച്ചത്.

കേന്ദ്ര അന്വേഷണ സംഘം ഫോണിന്റെ ഐഎംഇഐ നമ്പര്‍ സ്റ്റാച്യു ജംങ്ഷനിലെ കടക്കാരനോട് ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ഫോണ്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നതിനായി സ്‌പെന്‍സര്‍ ജംഗ്ഷനിലെ കടയുടമയോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഏത് ഫോണാണ് സ്റ്റാച്യുവിലെ ഫോണ്‍ കടയിലേക്ക് കൈമാറിയതെന്ന് ധാരണ ഇല്ലാത്തതിനാല്‍ അന്ന് വിറ്റ രണ്ട് ഫോണിന്റേയും വിശദവിവരങ്ങള്‍ സ്റ്റാച്യുവിലെ ഫോണ്‍ ഉടമയ്ക്ക് കൈമാറുകയായിരുന്നു. ഇതാകാം തെറ്റിദ്ധാരണ സൃഷ്ടിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.

ഡോളര്‍ കള്ളക്കടത്ത് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍ കോണ്‍സുലേറ്റിന് നല്‍കിയ ഐ ഫോണുകളിലൊന്ന് ഉപയോഗിക്കുന്നത് വിനോദിനിയാണെന്നായിരുന്നു കസ്റ്റംസിന്റെ ആരോപണം. ഇത് ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ട് വിനോദിനിക്ക് മൂന്ന് തവണ നോട്ടീസ് അയച്ചിരുന്നെങ്കിലും തനിക്കെതിരെയുള്ള ആരോപണം നിഷേധിച്ച വിനോദിനി ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →