കയ്പമംഗലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് രണ്ട് മണ്ഡലങ്ങളിലായി മൂന്ന് വോട്ട്

കൊടുങ്ങല്ലൂര്‍: കയ്പമംഗലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശോഭ സുബിന് രണ്ടുമണ്ഡലങ്ങളിലായി മൂന്ന് വോട്ടുകള്‍. കയ്പമംഗലം മണ്ഡലത്തില്‍ ഒരു വോട്ടും നാട്ടിക മണ്ഡലത്തില്‍ രണ്ട് വോട്ടും ഉളളതായി എല്‍ഡിഎഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. നാട്ടിക നിയോജക മണ്ഡലത്തിലെ വലപ്പാട് പഞ്ചായത്തിലുളള 144-ാം നമ്പര്‍ ബൂത്തില്‍ ക്രമ നമ്പര്‍ പത്ത് ആയും, അതേ ബൂത്തില്‍ത്തന്നെ ക്രമനമ്പര്‍ 1243 ആയും ശേഭാസുബിന് വോട്ടുണ്ട്. ഒപ്പം കയ്പമംഗലം പഞ്ചായത്തിലെ ബൂത്ത് നമ്പര്‍ 27ല്‍ ക്രമനമ്പര്‍ 763 ആയും വോട്ടുണ്ട്. ഒരേ ഐഡി നമ്പരില്‍ രണ്ട് വോട്ടും മറ്റൊരു ബൂത്തില്‍ വേറൊരുഐഡി നമ്പരില്‍ ഒരു വോട്ടുമുളള ശോഭ സുബിന്‍ ഇലക്ഷന്‍ കമ്മീഷനേയും ജനപ്രാതിനിധ്യ നിയമത്തേയും അട്ടിമറിച്ചതായി എല്‍ഡിഎഫ് നേതാക്കള്‍ ആരോപിച്ചു. ഇത് സംബന്ധിച്ച ഇലക്ഷന്‍ കമ്മീഷന്‍,കളക്ടര്‍, റിട്ടേണിംഗ് ഓഫീസര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയതായി എല്‍ഡിഎഫ് നേതാക്കളായ ടികെ സുധീഷ് , പികെ ചന്ദ്ര ശേഖരന്‍, പിഎം അഹമ്മദ്, പി വി മോഹനന്‍, എന്നിവര്‍ വ്യക്തമാക്കി.

അതേസമയം തെരഞ്ഞെടുപ്പു കമ്മീഷന്റെ വെബ്‌സൈറ്റില്‍ വന്ന തെറ്റാണ് ആരോപണങ്ങള്‍ക്കിടയാക്കിയതെന്ന് ശോഭാ സുബിന്‍ പറഞ്ഞു. താന്‍ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുമ്പോള്‍ വലപ്പാട് പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ വോട്ടറായിരുന്നു. പിന്നീട് കൈപ്പമംഗലം നിയോജക മണ്ഡലത്തിലെ ഗ്രാമ ലക്ഷ്മിയിലേക്ക് താമസം മാറ്റി. അവിടെ ആറുമാസത്തിനുശേഷം വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ അപേക്ഷ നല്‍കി. ഈ സമയം വലപ്പാട് വോട്ടുണ്ടെന്ന് ബിഎല്‍ഒ മുമ്പാകെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പേര് നീക്കം ചെയ്യാന്‍ അപേക്ഷ നല്‍കേണ്ടതില്ലെന്നും സ്വാഭാവികമായും റദ്ദാക്കപ്പെടുമെന്നും ബിഎല്‍ഒ പറഞ്ഞിരുന്നതായി അദ്ദേഹം വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →