കൊല്‍ക്കത്ത: മകൾ അച്ഛനെ മദ്യം നൽകിയുറക്കി തീകൊളുത്തി കൊന്നു. കൊല്‍ക്കത്തയിലെ സ്റ്റ്രാന്‍ഡ് റോഡിൽ 21/03/21 ഞായറാഴ്ചയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പാര്‍ക്ക് സൈറസിന് സമീപം ക്രിസ്റ്റഫര്‍ റോഡ് സ്വദേശിനിയായ 22കാരിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 56കാരനായ പിതാവിനെ യുവതി തീ കൊളുത്തുന്ന ദൃശ്യങ്ങള്‍ സമീപത്തെ സിസിറ്റിവിയിലും പതിഞ്ഞിട്ടുണ്ട്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:
‘ഞായറാഴ്ച രാത്രി പുറത്ത് നിന്നും അത്താഴം കഴിക്കാമെന്നു പറഞ്ഞ് യുവതി അച്ഛനെയും കൂട്ടി നഗരം ചുറ്റാന്‍ ഇറങ്ങി. ഒന്നിച്ച് ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം അച്ഛന് ആവശ്യത്തിലേറെ മദ്യവും മകള്‍ വാങ്ങി നല്‍കി. ഇതിനു ശേഷം സ്റ്റ്രാന്‍ഡ് റോഡിലുള്ള ഹൂഗ്ലീ നദി തീരത്തെ ചഡ്പല്‍ ഘട്ടിലേക്കെത്തി. ഇവിടെ ഒരു ബഞ്ചില്‍ ഇരുന്ന് ഇരുവരും കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ മദ്യലഹരിയിലായിരുന്ന പിതാവ് ഉറങ്ങിപ്പോയി. ആ സമയത്ത് യുവതി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി.’
ഒരു ബന്ധു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. പിതാവിനെ കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്തിയ മകള്‍, ഇയാളുടെ ശാരീരിക-മാനസിക പീഡനങ്ങള്‍ സഹിക്ക വയ്യാതെയാണ് ഇത്തരമൊരു കൃത്യം നടത്തിയതെന്നാണ് ഇവര്‍ പോലീസിന് നല്‍കിയ മൊഴി.
‘യുവതി കുഞ്ഞായിരുന്നപ്പോള്‍ തന്നെ അമ്മ മരിച്ചിരുന്നു. ഇതിന് ശേഷം പിതാവ് ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങി. മാനസിക പീഡനവും പതിവായിരുന്നു. യുവതിയുടെ വിവാഹം കഴിഞ്ഞതോടെ ഇതെല്ലാം അവസാനിച്ചു. എന്നാല്‍ വിവാഹജീവിതം തകര്‍ന്ന് ഇവര്‍ വീട്ടിലേക്ക് തന്നെ മടങ്ങിയെത്തിയതോടെ പീഡനങ്ങള്‍ വീണ്ടും ആരംഭിച്ചു’ യുവതിയുടെ മൊഴി ഉദ്ധരിച്ച് പോലീസ് പറയുന്നു.
പ്രതിയുടെ മൊഴികള്‍ സത്യമാണോയെന്ന് പരിശോധിച്ച് വരികയാണെന്നും പോലീസ് വ്യക്തമാക്കി. അറസ്റ്റിന് ശേഷം കോടതിയില്‍ ഹാജരാക്കിയ യുവതിയെ മാര്‍ച്ച് 29 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

