തിരുവനന്തപുരം: വോട്ടുകച്ചവടവും ഒത്തുകളിയുമെല്ലാം കേരളത്തിൻ്റെ രാഷ്ട്രീയ മണ്ഡലത്തെ വീണ്ടും കലുഷിതമാക്കുമ്പോൾ പുതിയൊരു വെളിപ്പെടുത്തലുമായി രംഗത്തു വന്നിരിക്കുകയാണ് 2016 ൽ നേമത്ത് യു ഡി എഫ് സ്ഥാനാർത്ഥിയായിരുന്ന വി സുരേന്ദ്രൻ പിളള.
2016 ലെ നേമത്തെ തോൽവിക്ക് കാരണം യുഡിഎഫ് വോട്ടുകച്ചവടമെന്നാണ് എൽജെഡി ജനറൽ സെക്രട്ടറി കൂടിയായ വി. സുരേന്ദ്രൻപിള്ള ആരോപിക്കുന്നത്. തോൽവിയെ കുറിച്ച് പഠിക്കാൻ നിയമിച്ച സമിതി തന്നെ ഇത് സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിർണായക സീറ്റുകൾ ഘടകകക്ഷികൾക്ക് വിട്ടുനൽകുന്നത് കോൺഗ്രസിന്റെ സ്ഥിരം രീതിയാണെന്ന് സുരേന്ദ്രൻപിള്ള 21/03/21 ഞായറാഴ്ച പറഞ്ഞു.
സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ വോട്ട് കച്ചവടം നടത്തിയിട്ടുണ്ട്. വോട്ട് കച്ചവടം മറയ്ക്കാനാണ് കോൺഗ്രസ് പുതിയ ആരോപണങ്ങൾ ഉന്നയിക്കുന്നത്. നേമത്ത് വോട്ട് കച്ചവടം നടന്നെന്ന് ഒ.രാജഗോപാൽ തന്നെ പറഞ്ഞതാണ്. നേമത്തെ ഇപ്പോഴത്തെ യുഡിഎഫ് സ്ഥാനാർത്ഥിയും ശ്രദ്ധിക്കണം. താൻ പറയാതെ തന്നെ ഇക്കാര്യം മുരളീധരന് അറിയാം. പ്രവർത്തകരെ കുറ്റംപറയില്ലെന്നും സുരേന്ദ്രൻപിള്ള കൂട്ടിച്ചേർത്തു.

