തിരുവനന്തപുരം: തനിക്കെതിരായ കെ സുധാകരൻ്റെ ആരോപണങ്ങളിൽ മറുപടിയുമായി കെ സി വേണുഗോപാൽ. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ താന്‍ യാതൊരുവിധത്തിലുള്ള കാര്‍ക്കശ്യവും കാണിച്ചിട്ടിലെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. ഇരിക്കൂറിലെ സജീവ് ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വം താന്‍ കെട്ടിയേല്‍പ്പിച്ചതല്ലെന്നും എല്ലാ തീരുമാനവും എല്ലാ നേതാക്കളോടും ചര്‍ച്ച ചെയ്ത് മാത്രമാണ് എടുത്തിട്ടുള്ളതെന്നും കെസി വേണുഗോപാല്‍ 18/03/21 വ്യാഴാഴ്ച പറഞ്ഞു.
കെസി വേണുഗോപാലിന്റെ സമ്മര്‍ദ്ദത്തിനുവഴങ്ങിയാണ് ഹൈക്കമാന്‍ഡ് നോമിനിയായി സജീവ് ജോസഫ് ഇരിക്കൂറില്‍ സ്ഥാനാര്‍ഥിയായതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു കെസി വേണുഗോപാലിന്റെ പ്രതികരണം. പല തവണ സീറ്റ് ലഭിക്കാന്‍ സാഹചര്യമുണ്ടായിട്ടും അവസാനനിമിഷം അവസരം ലഭിക്കാതെ പോയ ചുറുചുറുക്കുള്ള നേതാവാണ് സജീവ് ജോസഫ്. ഇക്കാര്യം എല്ലാവരുടേയും ശ്രദ്ധയില്‍പെടുത്തുക മാത്രമാണ് താന്‍ ചെയ്തതെന്നും കെസി പറഞ്ഞു.
സിപിഐഎം ബിജെപി കൂട്ടുകെട്ടെന്ന ആരോപണം ആര്‍എസ്എസ് സഹയാത്രികനായ ബാലശങ്കര്‍ തന്നെ പറയുന്നത് അത്യന്തം ഗൗരവത്തോടെയാണ് കാണേണ്ടതെന്ന് കെസി വേണുഗോപാല്‍ പറയുന്നു. ഇക്കാര്യത്തില്‍ സിപിഐഎം മറുപടി പറയാന്‍ പോലും തയ്യാറാകുന്നില്ല. ബിജെപി ഉരുണ്ടുകളിക്കുന്നു. ദേശീയ തലത്തില്‍ ബിജെപിയുടേയും കേരളത്തില്‍ സിപിഐഎമ്മിന്റേയും ശത്രു കോണ്‍ഗ്രസാണ്. ഇത്തരമൊരു ധാരണയുടെ ലക്ഷണങ്ങള്‍ പലയിടത്തും കണ്ടിരുന്നതിനാല്‍ ബാലശങ്കറിന്റെ വെളിപ്പെടുത്തല്‍ കണ്ടപ്പോള്‍ അത്ഭുതം തോന്നിയില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

