കണ്ണൂർ: സ്ഥാനാർത്ഥി പ്രഖ്യാപനത്തെ തുടർന്നുണ്ടായ അസ്വാരസ്യങ്ങൾ ഇരിക്കൂറിൽ പൊട്ടിത്തെറിയുടെ വക്കിൽ. 16/03/21 ചൊവ്വാഴ്ച വൈകിട്ട് ഇരിക്കൂറിൽ എ ഗ്രൂപ്പ് സമാന്തര കൺവെൻഷൻ പ്രഖ്യാപിച്ചു.
അതേ സമയം, ഇടഞ്ഞ് നിൽക്കുന്ന എ ഗ്രൂപ്പിനെ അനുനയിപ്പിക്കാൻ എംഎം ഹസനും കെസി ജോസഫും ചൊവ്വാഴ്ച ജില്ലയിലെത്തും. ഇവർ നേതാക്കളുമായി രാവിലെ ചർച്ച നടത്തും. എ ഗ്രൂപ്പിലെ സോണി സെബാസ്റ്റ്യന് ഡിസിസി പ്രസിഡണ്ട് സ്ഥാനം നൽകാനാണ് ആലോചന. ഇരിക്കൂറിൽ വിമത സ്ഥാനാർത്ഥിയെ നിർത്താനാണ് നീക്കം.
ഇരിക്കൂർ സീറ്റിനെ ചൊല്ലി രാജി പ്രഖ്യാപിച്ച എ ഗ്രൂപ്പ് നേതാക്കളെ എത്രയും പെട്ടന്ന് അനുനയിപ്പിക്കുകയാണ് നേതൃത്വത്തിന്റെ ലക്ഷ്യം. കെ സുധാകരൻ നേരിട്ട് ചർച്ച നടത്തിയതിന് പിന്നാലെ എ കെ ആന്റണിയും ഉമ്മൻ ചാണ്ടിയും ജില്ലയിലെ എ ഗ്രൂപ്പ് നേതാക്കളുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഈ അനുനയശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് എംഎം ഹസനും കെസി ജോസഫും ജില്ലയിൽ എത്തുന്നത്.
എ ഗ്രൂപ്പ് നേതാവും കെപിസിസി ജനറൽ സെക്രട്ടറിയുമായ സോണി സെബാസ്റ്റ്യന് ഡിസിസി അധ്യക്ഷ സ്ഥാനം നൽകി പ്രശ്നം പരിഹരിക്കാനാണ് ആലോചന. എന്നാൽ ഇരിക്കൂർ വിട്ട് നൽകണം എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് എ ഗ്രൂപ്പ്. ചൊവ്വാഴ്ച ഇരിക്കൂറിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന സമാന്തര കൺവെൻഷന് മാറ്റില്ലെന്നും നേതാക്കൾ പ്രഖ്യാപിച്ചിരിക്കുകയാണ്. സീറ്റ് വിട്ട് കിട്ടിയില്ലെങ്കിൽ ഇരിക്കൂറിൽ വിമതനെ നിർത്താനും നീക്കമുണ്ട്. യുഡിഎഫ് ജില്ലാ ചെയർമാനടക്കം മുഴുവൻ എ ഗ്രൂപ്പ് നേതാക്കളും വിട്ടു നിൽക്കുന്നതിനാൽ കണ്ണൂർ ജില്ലയിൽ കോൺഗ്രസിന്റെ തിരഞ്ഞെെടുപ്പ് പ്രവർത്തനങ്ങൾ അവതാളത്തിലായിരിക്കുകയാണ്.

