കൊൽക്കത്ത: കൊല്‍ക്കത്തയില്‍ കത്തോലിക്കാ പുരോഹിതൻ പൗരോഹിത്യം ഉപേക്ഷിച്ച് ഔദ്യോഗികമായി ബിജെപിയിൽ ചേര്‍ന്നു. ലയോള ഹൈസ്‌കൂൾ പ്രിൻസിപ്പൽ ഫാദർ റോഡ്‌നി ബോർണിയോ ആണ് ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപി ദേശീയ വൈസ് പ്രസിഡന്റ് മുകുൾ റോയ്, സംസ്ഥാന പാർട്ടി സെക്രട്ടറി സബ്യാസാച്ചി ദത്ത, പാർട്ടി വക്താവ് ഷാമിക് ഭട്ടാചാര്യ എന്നിവരുടെ സാന്നിധ്യത്തിലാണ് ബോർണിയോയെ 09/03/21 ചൊവ്വാഴ്ച ബിജെപിയിൽ ചേർത്തത്.
അതേസമയം താൻ ബിജെപിയിൽ ചേരുന്നത് തന്റെ ജീവിതത്തിലെ ഒരു പുതിയ പാതയാണെന്ന് ബോർണിയോ പറഞ്ഞു. 22 വർഷമായി ഞാൻ സഭയിലൂടെ ജനങ്ങള്‍ക്കിടയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. എന്നാല്‍ ഇനി ഞാൻ സഭയുടെ കുടക്കീഴില്‍ നിന്നും മാറി, പുറത്തുള്ള ആളുകളെ കൂടി സേവിക്കുമെന്നും, ബോർണിയോ മാധ്യമങ്ങളോട് വ്യക്തമാക്കി. 1999 മുതൽ 2009 വരെ പുരോഹിതനായി പരിശീലനം നേടി, 2009 ലാണ് ബോര്‍ണിയോ പുരോഹിതനായത്. കഴിഞ്ഞ അഞ്ചുവർഷമായി ലയോള ഹൈസ്‌കൂളിന്റെ പ്രിൻസിപ്പലായിരുന്ന അദ്ദേഹം ആർച്ച് ബിഷപ്പ് തോമസ് ഡിസൂസയുമായുള്ള തടസ്സങ്ങൾ വിശദീകരിച്ച് കുറച്ച് ദിവസം മുമ്പ് സ്ഥാനമൊഴിഞ്ഞിരുന്നു. അതിനുതൊട്ടുപിന്നാലെയാണ് ബിജെപിയില്‍ ചേര്‍ന്നത്
പുരോഹിതന്റെ ഈ തീരുമാനം ഏറെ ദുഃഖകരമാണെന്ന് കൊൽക്കത്ത അതിരൂപതയിലെ കത്തോലിക്കാ സഭാ മേധാവി ആർച്ച് ബിഷപ്പ് ഡിസൂസ പറഞ്ഞു.

