തിരുവനന്തപുരം: സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം തളളിയ മുഖ്യമന്ത്രി സര്‍ക്കാര്‍ ചര്‍ച്ചക്കില്ലെന്ന നിലപാട് വ്യക്തമാക്കിയതോടെ തങ്ങളും ഒട്ടും പിന്നോട്ടില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍. സമരക്കാരുടെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി മുഖ്യമന്ത്രി മാത്രമായിരിക്കുമെന്നും ഉദ്യോഗാര്‍ത്ഥികള്‍.
അധികാരത്തിലിരിക്കെ ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരായ നിലപാട് സ്വീകരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് സമരക്കാരുടെ കാല് പിടിക്കേണ്ടതും മുട്ടിലിഴയേണ്ടതെന്നും പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വിമര്‍ശിച്ചിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ മാത്രമല്ല മുഖ്യമന്ത്രിയുടെ കാല് പിടിക്കാനും തയ്യാറാണെന്ന് ഉദ്യോഗാര്‍ത്ഥികളുടെ പ്രതിനിധി ജ്യോതി പ്രതികരിച്ചു.
സിപിഒ ലിസ്റ്റിനൊപ്പം ലാസ്റ്റ് ഗ്രേഡ് പട്ടികയും നീട്ടാനാകില്ല. കാലാവധി തീര്‍ന്ന സിപിഒ ലിസറ്റില്‍ 2021 ഡിസംബര്‍വരെയുളള ഒഴിവുകള്‍ റിപ്പോര്‍ട്ടുചെയ്തു. എല്‍ജിഎസ് പട്ടിക ആഗസ്റ്റ് വരെ നീട്ടിയതിനാല്‍ ഏപ്രില്‍ മെയ്യിലെ ഒഴിവുകളിലും നിയമനം കിട്ടുമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.
തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഉദ്യോഗാര്‍ത്ഥികളെ മറയാക്കി പ്രതിപക്ഷം നടത്തുന്നത് രാഷ്ട്രീയ സമരമാണെന്നും പിണറായി വിമര്‍ശിച്ചു. അതിന്‍റെ അപകടം ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയണം.സാധ്യമായതെല്ലാം ചെയ്‌തെന്ന് പറഞ്ഞ പിണറായി ചര്‍ച്ചക്ക് സര്‍ക്കാര്‍ മുന്‍കൈ എടുക്കില്ലെന്നും വ്യക്തമാക്കി. സമരക്കാരെ പിന്തുണച്ച് ഈ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഉമ്മന്‍ചാണ്ടിക്കെതിരെയായിരുന്നു പിണറായിയുടെ വിമര്‍ശങ്ങള്‍
മുഖ്യമന്ത്രിയായിരിക്കെ സിപിഒ ലിസറ്റിന്‍റെ കാലാവധി മൂന്നുവര്‍ഷത്തില്‍ നിന്നും ഒരു വര്‍ഷമാക്കി കുറച്ചതും യുഡിഎഫ് കണ്‍വീനറായിരിക്കെ തസ്തിക കുറക്കാന്‍ ശുപാര്‍ശ ചെയ്തതും ഓര്‍മ്മിപ്പിച്ചാണ് ഉമ്മന്‍ ചാണ്ടിക്കെതിരെ കുറ്റപ്പെടുത്തല്‍. ഈസര്‍ക്കാര്‍1,57909 തസ്തികകളില്‍ നിയമന ശുപാര്‍ശനല്‍കി .മുന്‍ സര്‍ക്കാര്‍ 5910 താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയെന്ന പറഞ്ഞ മുഖ്യമന്ത്രി ഈ സര്‍ക്കാര്‍ കാലത്തെ സ്ഥിരപ്പെടുത്തല്‍ എത്രയെന്ന് പറഞ്ഞില്ല.

