നിയമന വിവാദം, ഡിവൈഎഫ്ഐ നേതാവ് എ എ റഹീമിന്റെ സഹോദരിക്ക് തുടര്‍ച്ചയായി 10 വര്‍ഷം സര്‍വ്വീസില്ല

തിരുവനന്തപുരം: സ്‌കോള്‍ കേരള നിയമന വിവാദത്തില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമിന്റെ വാദങ്ങള്‍ പൊളിയുന്നു. റഹീമിന്റെ സഹോദരി ഷീജ ഉള്‍പ്പെടെയുള്ളവര്‍ക്ക് 10 വര്‍ഷം സര്‍വ്വീസില്ല. സ്‌കോള്‍ കേരളയില്‍ തുടര്‍ച്ചയായ 10 വര്‍ഷം ഒരാള്‍ പോലും ജോലി ചെയ്തിട്ടില്ലെന്നും നിയമിക്കപ്പെട്ട ആര്‍ക്കും 10 വര്‍ഷം തുടര്‍ച്ചയായി സര്‍വ്വീസില്ലെന്നും മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

2008 ല്‍ ജോലിയില്‍ പ്രവേശിപ്പിച്ചവരെ 2013 ല്‍ യുഡിഎഫ് പിരിച്ചുവിട്ടിരുന്നു. ഇവരെ പിന്നീട് 2014 ലാണ് വീണ്ടും ജോലിക്ക് തിരികെ കയറ്റുന്നത്. ഷീജയേക്കാള്‍ എട്ട് വര്‍ഷം സീനിയോറിറ്റിയുള്ളവര്‍ പോലും നിയമന പട്ടികയില്‍ ഇടം നേടിയിട്ടില്ല.

ഷീജയെ കൂടാതെ ദേശാഭിമാനിയിലെ ജീവനക്കാരുടെ ബന്ധുക്കള്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങി സിപിഐഎമ്മുമായി അടുപ്പുള്ളവര്‍ക്ക് മാത്രമാണ് സ്‌കോള്‍ കേരളയിലെ നിയമനം എന്നാണ് ഇത് സംബന്ധിച്ച് ഉയരുന്ന ആരോപണം. യുഡിഎഫിന്റെ കാലത്ത് നിയമിതരായ 28 പേര്‍ക്ക് സ്ഥിരം നിയമനം നല്‍കിയിട്ടുമില്ല. നിയമനം സ്ഥിരമായാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കും.

എന്നാല്‍ ബന്ധുക്കള്‍ക്ക് നിയമനം ആവശ്യപ്പെട്ട് എങ്ങും പോയിട്ടില്ലെന്നായിരുന്നു ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം പ്രതികരിച്ചത്. 10 വര്‍ഷം താല്‍ക്കാലികമായി ജോലി ചെയ്തവരെ സ്ഥിരപ്പെടുത്തുന്നത് സര്‍ക്കാര്‍ നയമാണെന്നും അതില്‍ അസാധാരണത്വമില്ലെന്നും റഹീം പറഞ്ഞിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →