താങ്ങുവിലയില്ല, കിലോയ്ക്ക് ഒരു രൂപ തരാമെന്ന് വ്യാപാരികൾ, പത്ത് ക്വിന്റൽ ക്വാളിഫ്ലവർ റോഡിലുപേക്ഷിച്ച് കർഷകൻ

പിലിഭിത്ത്: കാർഷിക നിയമങ്ങളും താങ്ങുവിലയുമെല്ലാം ഏറെ ചർച്ച ചെയ്യപ്പെടുന്നതിനിടെ ഉത്തർപ്രദേശിലെ ജഹാനാബാദിൽ നിന്നും പുറത്തു വരുന്നത് വേദനാജനകമായ ഒരു വാർത്തയാണ്.

കഷ്ടപ്പെട്ട് കൃഷി ചെയ്തുണ്ടാക്കിയ ക്വാളിഫ്ലവറിന് വ്യാപാരികൾ വിലയിട്ടത് കിലോയ്ക്ക് ഒരു രൂപ. ആ വിലയ്ക്ക് വിറ്റാൽ വണ്ടിക്കൂലി പോലും ലഭ്യമാകില്ലെന്ന് ഉറപ്പായ കർഷകൻ 10 ക്വിന്‍റല്‍ ക്വാളിഫ്ളവര്‍ റോഡിലുപേക്ഷിച്ചു. ആവശ്യമുള്ളവര്‍ എടുത്തുകൊണ്ട് പൊയ്ക്കോട്ടെയെന്ന് വ്യക്തമാക്കിയാണ് ജഹാനാബാദ് സ്വദേശിയായ മുഹമ്മദ് സലീമെന്ന കര്‍ഷകൻ ക്വാളിഫ്ലവര്‍ ഉപേക്ഷിച്ചത്.

“വിളവ് മാര്‍ക്കറ്റിലെത്തിക്കാന്‍ ചെലവായ തുകയുടെ അടുത്ത് പോലും എത്താന്‍ ഈ വില സഹായിക്കില്ലെന്ന് മുഹമ്മദ് സലീം ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. തിരികെ നാട്ടിലേക്ക് കൊണ്ടുപോവാനുള്ള പണം കയ്യിലില്ലെന്നും സലീം പറയുന്നു. അരയേക്കറോളം ഭൂമിയിലാണ് സലീം ക്വാളിഫ്ലവര്‍ കൃഷി ചെയ്യുന്നത്. വിത്തിന് മാത്രമായി 8000 രൂപയാണ് ചെലവായത്. കൃഷി, വെള്ളം, വളം എന്നിവയ്ക്ക് പുറമേയാണ് ഈ ചെലവ്. ക്വാളിഫ്ലവറിന്‍റെ റീട്ടെയില്‍ വില 12 മുതല്‍ 14 വരെയാണ്. അതിനാല്‍ 8 രൂപയെങ്കിലും തന്റെ ക്വാളിഫ്ലവറിന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സലീം മാര്‍ക്കറ്റിലെത്തിയത്.

നാലായിരം രൂപയോളം ചെലവിട്ടാണ് വിളവ് മാര്‍ക്കറ്റിലെത്തിച്ചത്. ഒരു രൂപ നല്‍കാമെന്ന് പറയുമ്പോള്‍ തനിക്ക് വേറെ മാര്‍ഗമില്ലെന്നാണ് കര്‍ഷകന്‍ പറയുന്നത്. അടുത്ത തവണ കൃഷി ഇറക്കാനുള്ള മുടക്കുമുതല്‍ പോലും ഇത്തവണ കിട്ടിയില്ലെന്നും സലീം പറയുന്നു. സ്വകാര്യ ബാങ്കില്‍ നിന്ന് വന്‍തുകയ്ക്ക് ലോണ്‍ എടുത്തതായും സലീം പറയുന്നു. സാധാരണ ബാങ്കുകള്‍ കര്‍ഷകര്‍ക്ക് ലോണുകള്‍ നല്‍കാന്‍ വിസമ്മതിച്ചതായും സലീം പറയുന്നു.

ഇനി കുടുംബം പോറ്റാന്‍ കൂലിപ്പണി എടുക്കേണ്ടി വരേണ്ടി വരുന്ന അവസ്ഥയാണെന്നും ഈ കര്‍ഷകന്‍ പറയുന്നു. 15000 രൂപയോളം ചെലവ് ക്വാളിഫ്ലവര്‍ കൃഷിക്കുള്ളപ്പോഴാണ് കിലോയ്ക്ക് ഒരു രൂപ എന്ന വാഗ്ദാനം കര്‍ഷകന് ലഭിച്ചത്.  എന്നാല്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നും ക്വാളിഫ്ലവറിന് താങ്ങുവില പ്രഖ്യാപിച്ചിട്ടില്ലെന്നുമാണ് വ്യാപാരികള്‍ വിശദമാക്കുന്നത്. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →