കഠിനാധ്വാനവും ആത്മാർപ്പണവും കൊണ്ട് മിസ്സൈൽ സാങ്കേതികവിദ്യയിൽ ഇന്ത്യയെ സ്വയംപര്യാപ്തതയിലേക്ക് എത്തിക്കാൻ പരിശ്രമിക്കുന്ന ഡി ആർ ഡി ഓ യിലെ ശാസ്ത്രജ്ഞന്മാരെയും എന്ജിനീയര്മാരെയും ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യനായിഡു അഭിനന്ദിച്ചു. ഹൈദരാബാദിലെ ഡോ. എപിജെ അബ്ദുൽ കലാം മിസൈൽ കോംപ്ലക്സിൽ ഡി ആർ ഡി എൽ സെമിനാർ ഹാൾ& മിസൈൽ ടെക്നോളജി എക്സ്പൊസിഷൻ ഹാൾ, എയർ കോമഡോർ വി ഗണേശൻ ഇന്റഗ്രേറ്റഡ് വെപ്പൺ സിസ്റ്റം ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് സെന്റർ എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മിസൈൽ കോംപ്ലക്സ് ലബോറട്ടറിയുടെ എക്സ് പൊസിഷൻ ഓഫ് ടെക്നോളജിയും അദ്ദേഹം സന്ദർശിച്ചു. പ്രതിരോധ ഉല്പന്നങ്ങളുടെ ഏറ്റവും വലിയ ഇറക്കുമതി രാജ്യമെന്ന നിലയിൽ നിന്നും അവയുടെ കയറ്റുമതി രാജ്യങ്ങളിലൊന്നായി മാറാനുള്ള ഇന്ത്യയുടെ പരിശ്രമങ്ങളിൽ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു. പ്രതിരോധ കയറ്റുമതി രംഗത്ത് അടുത്തിടെ ഏഴ് മടങ്ങ് വർധന ഉണ്ടായെങ്കിലും നിലവിൽ ഇന്ത്യ പിന്നിലാണെന്ന് പറഞ്ഞ അദ്ദേഹം, കയറ്റുമതി മൂല്യം ഉള്ള പ്രതിരോധ സാങ്കേതികവിദ്യാ വികസനത്തിൽ ധാരാളം സാധ്യതകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി. ഭാവി സേന പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഗവേഷണം നടത്തുന്നതിന് ഡിആർഡിഒ,8 അഡ്വാൻസ് ടെക്നോളജി സെന്ററുകൾ സ്ഥാപിച്ചതിലും ഉപരാഷ്ട്രപതി സന്തോഷം പ്രകടിപ്പിച്ചു. ശാസ്ത്ര സാങ്കേതിക മേഖലയിൽ വനിതകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കണമെന്നും ശ്രീ വെങ്കയ്യനായിഡു പറഞ്ഞു.
ഹൈദരാബാദിൽ ഡോ. എപിജെ അബ്ദുൽ കലാം മിസൈൽ കോംപ്ലക്സിൽ 2 പുതിയ സൗകര്യങ്ങൾ ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു.
