ബംഗളുരു: ബി.എസ്. യെദിയൂരപ്പ മന്ത്രിസഭയില്‍ 24 മണിക്കൂറിനിടെ വീണ്ടും വകുപ്പുമാറ്റം. എം.ടി.ബി. നാഗരാജ്, ആര്‍. ശങ്കര്‍, ഉമേഷ് കട്ടി, അരവിന്ദ് ലിംബാവലി, മുരുകേഷ് നിരാനി, സി.പി. യോഗേശ്വര്‍, എസ്. അങ്കാര എന്നിവര്‍ കഴിഞ്ഞ 13-നാണു സത്യപ്രതിജ്ഞ ചെയ്തത്. ഒരാഴ്ചയ്ക്കു ശേഷം, മിനിയാന്നായിരുന്നു വകുപ്പുവിഭജനം. ഇവരെ ഉള്‍ക്കൊള്ളിക്കാന്‍ നേരത്തേയുള്ള മന്ത്രിമാരുടെ വകുപ്പുകളില്‍ പലതും മാറ്റിനിശ്ചയിച്ചു. കൂറുമാറിയെത്തിയവര്‍ക്കു മുന്തിയ പ്രാധാന്യം നല്‍കുന്നെന്നാരോപിച്ച് ബി.ജെ.പിയില്‍ ആഭ്യന്തര കലഹം തുടങ്ങിയതോടെയാണ് ഇന്നലെ വീണ്ടും മന്ത്രിമാരുടെ വകുപ്പുകള്‍ പുതുക്കി നിശ്ചയിച്ചത്.
വ്യാഴാഴ്ചത്തെ വകുപ്പു വിഭജനത്തില്‍ കന്നഡ-സംസ്‌കാരം വകുപ്പുകള്‍ കിട്ടിയ ജെ.സി. മധുസ്വാമിക്കു ഹജ്, വഖഫ് വകുപ്പുകള്‍ നല്‍കി. നേരത്തേ വനം വകുപ്പു നല്‍കിയ ലിംബാവലിക്ക് കന്നഡ-സംസ്‌കാരം വകുപ്പുകളും കൊടുത്തു. എക്‌സൈസ് വകുപ്പില്‍ അതൃപ്തി പ്രകടിപ്പിച്ച നാഗരാജയ്ക്ക് മുനിസിപ്പല്‍ ഭരണം, കരിമ്പു കൃഷി വികസനം വകുപ്പുകള്‍ നല്‍കി. എക്‌സൈസ് വകുപ്പ് കെ. ഗോപാലയ്യയ്ക്കു നല്‍കി. ഗോപാലയ്യ വഹിച്ചിരുന്ന ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പ് ആര്‍. ശങ്കറിനു നല്‍കി.ശങ്കറിനു നേരത്തേ മുനിസിപ്പല്‍ ഭരണവകുപ്പാണു നല്‍കിയിരുന്നത്. ഹജ്, വഖഫ് വകുപ്പുകള്‍ക്കു പകരം കെ.സി. നാരായണ ഗൗഡയ്ക്ക് ആസൂത്രണം, പദ്ധതി നടത്തിപ്പ്, സ്റ്റാറ്റിസ്റ്റിക്‌സ് നകുപ്പുകള്‍ നല്‍കി.

