തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ കളമശേരി മുപ്പത്തിയേഴാം വാർഡിൽ എൽ ഡി എഫിന് അട്ടിമറി വിജയം. 64 വോട്ടുകൾക്കാണ് എൽ ഡി എഫ് സ്വതന്ത്രൻ റഫീഖ് മരയ്‌ക്കാർ വിജയിച്ചത്. ഇവിടെ മുസ്ലീംലീഗ് സ്ഥാനാർത്ഥിക്കെതിരെ കോൺഗ്രസ് വിമതൻ മത്സരിച്ചിരുന്നു.
കളമശേരി മുൻസിപ്പാലിറ്റിയിൽ നറുക്കെടുപ്പിലൂടെയാണ് ഇത്തവണ യു ഡി എഫിന് ഭരണം ലഭിച്ചത്. മുൻസിപ്പൽ വാർഡിൽ വിജയിച്ചാൽ, ഭരണം സുഗമമായി കൊണ്ടു പോകാനാകുമെന്നായിരുന്നു യു ഡി എഫ് പ്രതീക്ഷ. യു ഡി എഫിനെ പുറത്താക്കാനും ഭരണം പിടിക്കാനും എൽ ഡി എഫിനും ജയം അനിവാര്യമായിരുന്നു.
തൃശൂർ കോർപ്പറേഷനിലെ പുല്ലഴി വാർഡിൽ എൽ ഡി എഫിന്റെ സിറ്റിംഗ് സീറ്റിൽ യു ഡി എഫ് അട്ടിമറി വിജയം നേടി. 1009 വോട്ടുകൾക്കാണ് യു ഡി എഫ് സ്ഥാനാർത്ഥിയായ കെ രാമനാഥൻ വിജയിച്ചത്.
പുല്ലഴി യു ഡി എഫ് നേടിയതോടെ ഇരുമുന്നണികളുടെയും നില 24 – 24 എന്നായി മാറി. നില തുല്യമായതോടെ നിലവിലെ മേയറും യുഡിഎഫ് വിമതനുമായ എം കെ വർഗീസിന്റെ നിലപാട് തൃശ്ശൂർ കോർപ്പറേഷനിൽ നിർണായകമായി.
രണ്ട് വർഷം മേയറാക്കാമെന്ന വ്യവസ്ഥയിലാണ് എം.കെ വർഗീസ് എൽ ഡി എഫിനൊപ്പം നിൽക്കുന്നത്. എന്നാൽ 5 വർഷം മേയറാക്കാമെന്നാണ് യു ഡി എഫ് വാഗ്ദാനം. എന്നാൽ നിലവിൽ കൂറു മാറാനില്ലെന്നാണ് മേയറുടെ നിലപാട് എന്നാണ് റിപ്പോര്‍ട്ട്.

