തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി ആസ്ഥാനത്ത് സ്‌പോട്ട് അഡ്മിഷന് മകളോടൊപ്പമെത്തിയ പിതാവിനെ മര്‍ദ്ദിച്ചെന്ന് പരാതി. 7-1-2021 വ്യാഴാഴ്ച നടന്ന സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാന്‍ മകളുമായെത്തിയ ആണ്ടൂര്‍ക്കോണം കീഴാവൂര്‍ ഗീതാലയത്തില്‍ ജി. വിനുകുമാറിനെ സെക്യൂരിറ്റി ആക്രമിച്ചെന്നാണ് പരാതി. ആളുകൾക്ക് മുന്നില്‍ പിതാവിനെ മർദിച്ചത് തനിക്ക് മാനസിക വിഷമം ഉണ്ടാക്കിയെന്ന് കാണിച്ച് മകള്‍ ബൃന്ദയും രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
സംഭവത്തിൽ സുരക്ഷാജീവനക്കാരോട് വിശദീകരണം തേടിയതായി കേരള യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ ഡോ.സി.ആര്‍.പ്രസാദ് പറഞ്ഞു.
മര്‍ദനമേറ്റ ജി.വിനുകുമാറിനോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞതായും അദ്ദേഹം പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാര്‍ കുറ്റം ചെയ്തതായി കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കും.
അകത്ത് ഹാളിലായിരുന്ന മകള്‍ക്ക് അഡ്മിഷനുള്ള പണം നല്‍കുന്നതിനായി എത്താൻ ശ്രമിച്ച വിനുകുമാറിനെ ആവശ്യം ചെവിക്കൊള്ളാതെ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞു വെച്ച് മര്‍ദ്ദിച്ചെന്നാണ് പരാതി. വീട്ടിലെത്തിയ ശേഷം കുഴഞ്ഞുവീണ വിനുകുമാര്‍ പിന്നീട് ചികിത്സ തേടി.

