പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാരില്‍ 3308 പേരെ തിരിച്ചെടുക്കുന്നു

തിരുവനന്തപുരം: കോടതി ഉത്തരവിനെ തുടര്‍ന്ന്‌ കെഎസ്‌ ആര്‍ ടിസിയില്‍ നിന്നും പിരിച്ചു വിട്ട എംപാനല്‍ ജീവനക്കാരില്‍ 908 പേരെ തിരിച്ചെ്ടുത്ത്‌ സ്ഥിരം നിയമനം നല്‍കാനും 2400 പേര്‍ക്ക്‌ പുതുതായി രൂപീകരിക്കുന്ന ട്രാന്‍സ്‌പോര്‍ട്ട്‌ കമ്പനിയായ കെ-സ്വിഫ്‌റ്റില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി നല്‍കാനും സര്‍ക്കാര്‍ തീരുമാനമായി. 10 വര്‍ഷം തുടര്‍ച്ചയായി സര്‍വീസിലുണ്ടായിരിക്കുകയും ഒരു വര്‍ഷം 240 ഡ്യൂട്ടി പൂര്‍ത്തിയാക്കുകയും ചെയ്‌തവരെയാണ്‌ സ്ഥിരപ്പെടുത്തുന്നത്‌.

6561 പേരെയാണ്‌ കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ പിരിച്ചുവിട്ടിരുന്നത്‌. ഇതില്‍ ഏറെയും ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരുമാണ്‌ . അതേസമയം സ്ഥിരം നിയമനത്തിന്‌ സ്വീകരിച്ച മാനദണ്ഡത്തിനെതിരെ പരാതി ഉയര്‍ന്നിട്ടുണ്ട്‌. പിരിച്ചുവിട്ടവരുടെ സര്‍വീസ്‌ കാലാവധി പ്രകാരമുളള ലിസ്റ്റ്‌ ഡിപ്പോ മേധാവികള്‍ ചീഫ്‌ ഓഫീസിലേക്ക് അയച്ചുകൊടുത്തിട്ടുണ്ട്‌ . ഇത്‌ സൂക്ഷ്‌മ പരിശോധനക്ക്‌ വിധേയമാക്കിയാണ്‌ നിയമനം നടത്തുക. നിലവില്‍ 780 പേര്‍ ലിസ്റ്റിലുണ്ട്‌.

2013ല്‍ താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയപ്പോള്‍ ഏതാനും മാസത്തെ വ്യത്യാസത്തില്‍ അവസരം നഷ്ടപ്പെട്ട 128 പേരെയും സ്ഥിരപ്പെടുത്തുന്നുണ്ട്‌. അങ്ങനെയാണ്‌ ആകെയെണ്ണം 908 ആകുന്നത്‌. നേരത്തെ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പിഎസ്‌.സി അഡ്‌വൈസ്‌ മെമ്മോ ലഭിച്ച കണ്ടക്ടര്‍ റാങ്ക്‌ പട്ടികയിലുളളവര്‍ക്ക്‌ നിയമനം നല്‍കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →