പഞ്ചാബില്‍ റിലയന്‍സ് ജിയോയുടെ 1500 ടവറുകള്‍ പ്രക്ഷോഭകര്‍ തകര്‍ത്തു , സമരം ശക്തമാക്കാൻ കാർഷിക സംഘടനകൾ

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരായ സമരം കൂടുതൽ ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍. പഞ്ചാബില്‍ റിലയന്‍സ് ജിയോയുടെ 1500 ടവറുകള്‍ ഇതുവരെ പ്രക്ഷോഭകര്‍ തകര്‍ത്തു. ബിഹാര്‍ തലസ്ഥാനമായ പട്‌നയിലും തമിഴ്‌നാട്ടിലെ തഞ്ചാവൂരിലും ചൊവ്വാഴ്ച(29/12/2020) കൂറ്റന്‍ റാലികള്‍ നടത്തുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. മണിപ്പൂരിലും ഹൈദരാബാദിലും ബുധനാഴ്ച(30/12/2020) കര്‍ഷക റാലി സംഘടിപ്പിക്കും. കേന്ദ്ര സര്‍ക്കാര്‍ വിളിച്ച ബുധനാഴ്ചത്തെ ചര്‍ച്ചയില്‍ പങ്കെടുക്കുമെങ്കിലും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് അടക്കം ആവശ്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്.

‘ചര്‍ച്ചയും സമരവും’ എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷക സംഘടനകള്‍. രാജ്യവ്യാപകമായി പ്രക്ഷോഭം ശക്തമാക്കും. ഇതിന്റെ ഭാഗമായാണ് രാജ്യത്തെ പ്രധാന നഗരങ്ങളില്‍ കൂറ്റന്‍ കര്‍ഷക റാലികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.

ബുധനാഴ്ച ഡല്‍ഹി-ഹരിയാന അതിര്‍ത്തിയായ സിംഗുവില്‍ നിന്ന് ട്രാക്ടര്‍ റാലി സംഘടിപ്പിക്കും. പുതുവത്സരം തങ്ങളോടൊപ്പം സിംഗുവിലെയും തിക്രിയിലെയും പ്രക്ഷോഭ കേന്ദ്രങ്ങളില്‍ ആഘോഷിക്കാന്‍ കര്‍ഷക സംഘടനകള്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് ജനുവരി ഒന്നിന് തൊഴിലാളികള്‍ അടക്കം കര്‍ഷക സംരക്ഷണ പ്രതിജ്ഞയെടുക്കും. അതേസമയം കേന്ദ്ര സര്‍ക്കാരും 40 കര്‍ഷക സംഘടനകളുമായുള്ള ആറാം വട്ട ചര്‍ച്ച ബുധനാഴ്ച നടക്കും. ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ കര്‍ഷകരുടെ റിലേ നിരാഹാര സത്യാഗ്രഹം തുടരുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →