പി കെ കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെക്കാനുള്ള തീരുമാനത്തിനെതിരെ ലീഗിനകത്തു നിന്നു തന്നെ വിമർശനം , തീരുമാനം പുനപരിശോധിക്കണമെന്ന് ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍

കോഴിക്കോട്: പി.കെ കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് യൂത്ത് ലീഗ് വൈസ് പ്രസിഡണ്ടും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ മുഈന്‍ അലി തങ്ങള്‍.

എം.പി സ്ഥാനം രാജിവെക്കാനുള്ള തീരുമാനം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി യെന്ന് മുഈന്‍ അലി പറഞ്ഞു. നേരത്തെ കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നതിന്റെ ഭാഗമായി കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജി വെക്കുമെന്ന് ലീഗ് നേതൃത്വം അറിയിച്ചിരുന്നു.

കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നത് സംബന്ധിച്ച് ലീഗ് പ്രവര്‍ത്തക സമിതി യോഗം കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ലീഗ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി മത്സരിക്കുമെന്നും ലീഗ് നേതൃത്വം യോഗത്തിന് ശേഷം വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം ഉപതെരഞ്ഞെടുപ്പ് നടക്കും വിധമാകും രാജിയെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് വ്യക്തമാക്കി.

അതേസമയം കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെയ്ക്കുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കെ.ടി ജലീല്‍ രംഗത്തെത്തി. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുഞ്ഞാപ്പ പുപ്പുലിയാകുമ്പോള്‍ നഷ്ടം മുസ് ലിം ലീഗ് പാര്‍ട്ടിയ്ക്ക് മാത്രമല്ല യു.ഡി.എഫിന് മൊത്തത്തിലാകുമെന്നാണ് അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

‘കുഞ്ഞാലിക്കുട്ടിയും മുനീറും മജീദും നടത്തിയ കൂട്ടുകച്ചവട കരാറാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. കുഞ്ഞാപ്പ മലപ്പുറത്ത്, മജീദിന് വേങ്ങര, മുനീര്‍ തിരൂരങ്ങാടിയില്‍. ഭരണം കിട്ടിയാല്‍ കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രി, മുനീറും മജീദും വഹാബും മന്ത്രിമാര്‍. സാധാരണ പാണക്കാട് തങ്ങന്‍മാരുടെ സാന്നിദ്ധ്യത്തിലാണ് ലീഗിന്റെ രാഷ്ട്രീയ തീരുമാനങ്ങള്‍ പ്രഖ്യാപിക്കാറ്. എന്നാല്‍ ഇത്തവണ അതുണ്ടായില്ല. പടച്ചവനെ പേടിയുള്ളത് കൊണ്ടാകാം ഹൈദരലി തങ്ങളും സാദിഖ് അലി തങ്ങളും ആ സാഹസത്തിന് മുതിരാതിരുന്നത്’, ജലീല്‍ ഫേസ്ബുക്കിലെഴുതി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →