കെയ്റോ: മകൻ മുസ്ലിം യുവതിയെ പ്രണയിച്ചതിന് 70 കാരിയായ അമ്മയെ ഒരു സംഘം ആളുകൾ നഗ്നയാക്കി നടത്തിച്ചു. കേസിന്റെ വിചാരണയ് ക്കൊടുവിൽ പ്രതികളെയെല്ലാം കോടതി വെറുതേ വിടുകയും ചെയ്തു. ഈജിപ്തിലാണ് സംഭവം. ഇപ്പോൾ 74 വയസ്സുള്ള സോദ് താബെറ്റ് ആണ് 2016ൽ മത വിഭാഗീയ വാദികളുടെ ആക്രമണത്തിന് ഇരയായത്. ഈജിപ്തിലെ മത ന്യൂനപക്ഷമായ കോപ്റ്റിക് ക്രിസ്ത്യൻ വിഭാഗക്കാരിയാണ് സോദ് താബെറ്റ്.
താബെറ്റിന്റെ മകൻ്റെ പ്രണയത്തെ തുടർന്ന് ഗ്രാമത്തിൽ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. മതന്യൂനപക്ഷങ്ങളെ പുറത്താക്കണമെന്നാവശ്യപ്പെട്ട തീവ്ര മുസ്ലീം ഗ്രൂപ്പുകൾ നിരവധി കോപ്റ്റിക് ക്രിസ്ത്യൻ വീടുകൾ അഗ്നിക്കിരയാക്കിയിരുന്നു.
താബെറ്റിനെ അക്രമിച്ച മൂന്ന് പ്രതികളെ പുനർവിചാരണയ്ക്ക് ശേഷമാണ് കോടതി കുറ്റവിമുക്തരാക്കിയത്. ആദ്യം ഇവരെ 10 വർഷം തടവിന് ശിക്ഷിച്ചിരുന്നു.
വിധി കേട്ടപ്പോൾ താബെറ്റ് അസ്വസ്ഥനായിരുന്നുവെന്ന് പ്രാദേശിക കോപ്റ്റിക് ദിനപത്രം റിപ്പോർട്ട് ചെയ്തു. ‘എല്ലാവരുടെയും മുന്നിൽ എന്നെ നഗ്നയാക്കിയ അവരെ എങ്ങനെ കുറ്റവിമുക്തരാക്കും? ഞാൻ എന്ത് പറയാനാണ്? ദൈവം എന്റെ അവകാശങ്ങൾ തിരികെ കൊണ്ടുവരും,’ അവർ പറഞ്ഞു.
പ്രമുഖ മനുഷ്യാവകാശ ഗ്രൂപ്പായ ഈജിപ്ഷ്യൻ ഇനിഷ്യേറ്റീവ് ഫോർ പേഴ്സണൽ റൈറ്റ്സ് വിധിയെ അപലപിച്ചു. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ മതന്യൂനപക്ഷമായ ഈജിപ്തിലെ കോപ്റ്റിക് ക്രിസ്ത്യാനികൾ രാജ്യത്തെ 100 മില്യൺ ജനസംഖ്യയുടെ 10 മുതൽ 15 ശതമാനം വരെയാണ്.
ക്രിസ്ത്യാനികൾ ഈജിപ്തിലെ വിവേചനത്തെക്കുറിച്ച് വളരെക്കാലമായി പരാതിപ്പെടുന്നുണ്ട്. അടുത്ത കാലത്തായി ഐ എസ് ക്രിസ്ത്യൻ പള്ളികളെയും ലക്ഷ്യമാക്കി നിരവധി ആക്രമണങ്ങൾ നടത്തി അനേകം ആളുകളെ കൊന്നിരുന്നു.

