തെരുവില്‍ അലഞ്ഞു തിരിഞ്ഞയാളുടെ മുടിയും താടിയും വെട്ടി; കോട്ടും സ്യൂട്ടും ധരിപ്പിച്ച് ചിത്രങ്ങൾ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു; പത്തു വർഷം മുമ്പ് നഷ്ടപ്പെട്ട മകനെ തിരിച്ചറിഞ്ഞ് കുടുംബം

ഗോയിനിയ: തെരുവില്‍ അലഞ്ഞു തിരിഞ്ഞയാളുടെ മുടിയും താടിയും വെട്ടിയ ശേഷം കോട്ടും സ്യൂട്ടും ധരിപ്പിച്ച് ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. നിമിഷങ്ങൾ കൊണ്ട് വൈറലായ ചിത്രത്തിന് പിന്നാലെ അദ്ദേഹത്തെ തേടിയെത്തിയത് കുടുംബം.

ബസീലിലെ ഗോയിനിയ നഗരത്തിലാണ് സംഭവം. ജോവോ കോയല്‍ഹോ ഗുയിമാറീസ് എന്നയാളെ പത്തു വർഷം മുമ്പ് കാണാതായിരുന്നു. സോഷ്യൽ മീഡിയയിലെ ചിത്രങ്ങൾ തിരിച്ചറിഞ്ഞതോടെയാണ് വീട്ടുകാർ തിരക്കിയെത്തിയത്. അവർ ഗുയിമാറിസിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുകയും ചെയ്തു.

നഗരത്തിൽ ഫാഷൻ സ്റ്റോർ നടത്തുന്ന അലസ്സാന്‍ഡ്രോ ലോബോയുടെ മുമ്പിലെത്തിയതോടെയാണ് ഗുയിമാറിസിൻ്റെ ജീവിതം വീണ്ടും മാറി മറിഞ്ഞത്. തെരുവില്‍ നിന്ന് ആക്രി പെറുക്കി വിറ്റ് കഴിഞ്ഞിരുന്ന ഗുയിമാറിസ് ഒരു ദിവസം ഫാഷന്‍ സ്റ്റോറിനു മുമ്പിലെത്തി. അദ്ദേഹത്തിൻ്റെ അവസ്ഥ കണ്ടപ്പോള്‍ ഭക്ഷണം വേണോ എന്ന് ലോബോ ചോദിക്കുകയായിരുന്നു.

ഗുയിമാറിസ് ആവശ്യപ്പെട്ടത് തന്റെ മുടിയും താടിയും വെട്ടിത്തരാമോ എന്നായിരുന്നു. ഉടനെ ലോബോ അദ്ദേഹത്തെ തന്റെ ഫാഷന്‍ സ്റ്റോറിലേക്ക് കൂട്ടിക്കൊണ്ടു പോയി മുടിയും താടിയും മോഡേൺ ആയി വെട്ടി കൊടുത്തു. മൂന്ന് ജോഡി വസ്ത്രങ്ങൾ നൽകുകയും ചെയ്തു. പിന്നീടാണ് ആ വസ്ത്രങ്ങൾ ധരിപ്പിച്ച് ചിത്രങ്ങൾ എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കു വെച്ചത്. ചിത്രം കണ്ട് 10 വര്‍ഷം മുമ്പ് കാണാതായ മകനെ തിരിച്ചറിഞ്ഞ ഗുയിമാറിസിന്റെ സഹോദരിയും അമ്മയും ലോബോയെ വിളിക്കുകയായിരുന്നു. തൻ്റെ സഹോദരൻ മരിച്ചു പോയെന്നാണ് കരുതിയതെന്ന് അദ്ദേഹത്തിന്റെ സഹോദരി അറിയിച്ചു. ഒടുവിൽ കുടുംബം അവിടെയെത്തി ജോവോ കോയല്‍ഹോ ഗുയിമാറീസിനെ കൂട്ടികൊണ്ടു പോകുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →