കാർഷിക നിയമങ്ങൾക്ക് പിൻതുണയുമായി ഭാരതീയ കിസാൻ യൂണിയൻ പ്രതിനിധി സംഘം കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറിനെ സന്ദർശിച്ചു

ന്യൂഡൽഹി: ഭാരതീയ കിസാൻ യൂണിയന്റെ ഹരിയാന സംസ്ഥാന നേതാവ് ഗുനി പ്രകാശിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പാർലമെന്റ് പാസാക്കിയ കാർഷിക നിയമങ്ങൾക്ക് പിൻതുണയുമായി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറിനെ സന്ദർശിച്ചു. നിയമങ്ങളെ പിന്തുണച്ചുകൊണ്ടുള്ള കത്ത് മന്ത്രിക്ക് സമർപ്പിച്ച പ്രതിനിധിസംഘം ഈ നിയമനിർമ്മാണങ്ങൾ തുടരാൻ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.

നിലവിൽ പാസാക്കിയ നിയമങ്ങൾ സർക്കാർ റദ്ദാക്കിയാൽ തങ്ങൾ പ്രതിഷേധവുമായി രംഗത്തിറങ്ങും. എല്ലാ ജില്ലകൾക്കും തങ്ങൾ മെമ്മോറാണ്ടം നൽകിയിട്ടുണ്ടെന്നും യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് ഗുനി പ്രകാശ് പറഞ്ഞു.

മുൻ സർക്കാർ സ്വാമിനാഥൻ കമ്മീഷന്റെ ശുപാർശകൾ 2014 വരെ നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

“ഞങ്ങൾ മൂന്ന് നിയമങ്ങളെയും പിന്തുണയ്ക്കുന്നു, ഈ മൂന്ന് നിയമങ്ങളിലൂടെ കർഷകർക്ക് യഥാർത്ഥ സ്വാതന്ത്ര്യം ലഭിക്കും. എല്ലാവർക്കും പ്രതിഷേധിക്കാൻ അവകാശമുണ്ട്. പക്ഷേ ഈ പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത് ഇടതുപക്ഷക്കാരും അക്രമകാരികളുമാണ്,” അദ്ദേഹം പറഞ്ഞു.

ഹരിയാനയിൽ നിന്നുമുള്ള രണ്ടാമത്തെ സംഘം കർഷകരാണ് തോമറിനെ സന്ദർശിക്കുകയും കാർഷിക നിയമങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്തത്. ആദ്യ സംഘം ഡിസംബർ 7 ന് മന്ത്രിയെ സന്ദർശിച്ചിരുന്നു.

നിയമങ്ങൾ റദ്ദാക്കണമെന്ന ആവശ്യത്തിൽ കർഷകർ ഉറച്ചുനിൽക്കുന്നതിനാൽ കേന്ദ്രവും സമരത്തിലുള്ള കർഷകരും തമ്മിലുള്ള ആറ് ഘട്ട ചർച്ചകളിലും ഇതുവരെ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →