അഹമ്മദാബാദ്: രാജ്കോട്ട് താലൂക്ക് പോലീസ് സ്റ്റേഷനിൽ ‘സ്റ്റിംഗ് ഓപ്പറേഷൻ’ നടത്തിയ മൂന്ന് മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്തു.
ഡെയ്‌നിക് ഭാസ്‌കർ ഗ്രൂപ്പിന്റെ ഗുജറാത്തി ദിനപത്രമായ ദിവ്യ ഭാസ്‌കറിന്റെ നാല് മാധ്യമപ്രവർത്തകർക്കെതിരെയാണ് രാജ്കോട്ട് സിറ്റി പോലീസ് 02/12/20 ബുധനാഴ്ച കേസെടുത്തത്. രാജ്കോട്ടിലെ ആശുപത്രിയിലുണ്ടായ തീപ്പിടുത്തവുമായി ബന്ധപ്പെട്ടായിരുന്നു മാധ്യമ പ്രവർത്തകരുടെ സ്റ്റിംഗ് ഓപ്പറേഷൻ.
മഹേന്ദ്രസിങ് ജഡേജ, പ്രദീപ്സിങ് ഗോഹിൽ, പ്രകാശ് രവ്രാനി, ഇമ്രാൻ ഹോതി എന്നിവർക്കെതിരെയാണ് പോലീസ് എഫ്‌ഐആർ ഫയൽ ചെയ്തത്. പോലീസ് സേനയെ അപകീർത്തിപ്പെടുത്താൻ മാധ്യമപ്രവർത്തകർ ശ്രമിച്ചുവെന്ന് എഫ്‌ഐആർ പറയുന്നു.
‘ഡിസംബർ ഒന്നിന് പുലർച്ചെ 5 മണിയോടെ പോലീസ് സ്റ്റേഷനിൽ എത്തിയ മാധ്യമ പ്രവർത്തകർ ലോക്കപ്പിൽ സൂക്ഷിച്ചിരിക്കുന്ന ആളുകളെക്കുറിച്ച് വിവരങ്ങൾ തേടുകയും ലോക്കപ്പിന്റെയും പോലീസ് സ്റ്റേഷന്റെയും ഫോട്ടോകളും വീഡിയോകളും പകർത്തുകയും ചെയ്തു’ എഫ് ഐ ആർ പറയുന്നു.
പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഡിറ്റക്ഷൻ സ്റ്റാഫിന്റെ മുറിയിൽ അനുമതിയില്ലാതെ മാധ്യമപ്രവർത്തകർ പ്രവേശിച്ചതായും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതായും എഫ് ഐ ആറിൽ പറഞ്ഞിട്ടുണ്ട്.
മാധ്യമപ്രവർത്തകർ “പത്രപ്രവർത്തനത്തിന്റെ ധർമ്മം” പിന്തുടരുകയാണെന്ന് ദിവ്യ ഭാസ്‌കർ സ്റ്റേറ്റ് എഡിറ്റർ ദേവേന്ദ്ര ഭട്നാഗർ പറഞ്ഞു. “സർക്കാരും പൊലീസും പ്രതികളെ സംരക്ഷിക്കുകയും അവർക്ക് സൗകര്യമൊരുക്കുകയും ചെയ്യുമ്പോൾ അവരെ തുറന്നുകാട്ടുക മാത്രമാണ് മാധ്യമ പ്രവർത്തകർ ചെയ്തത് .”
അദ്ദേഹം പറഞ്ഞു.
ഐപിസി 186, 114, ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ് സെക്ഷൻ 72 എ, 84 ബി, 84 സി എന്നിവ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

