ചെന്നൈ സ്വദേശിക്കെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ് നല്‍കാനൊരുങ്ങി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഓക്സ്ഫഡ് വാക്സീന്‍ സ്വീകരിച്ചതിനു പിന്നാലെ ആരോഗ്യ പ്രശ്നങ്ങളുണ്ടായെന്ന ഇദ്ദേഹത്തിൻ്റെ വാദം തെറ്റെന്നും സെറം

ചെന്നൈ : ഓക്സ്ഫഡ് വാക്സിന്‍ സ്വീകരിച്ചതു മൂലം നാഡീവ്യൂഹ, മാനസിക പ്രശ്നങ്ങളുണ്ടായെന്ന് ആരോപിച്ച ചെന്നൈ സ്വദേശിയായ സന്നദ്ധ പ്രവര്‍ത്തകനെതിരെ 100 കോടി രൂപയ്ക്ക് മാനനഷ്ട കേസ് നൽകാനൊരുങ്ങി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. സന്നദ്ധ പ്രവര്‍ത്തകന്റെ ആരോഗ്യനിലയില്‍ സഹതാപമുണ്ടെന്നും എന്നാല്‍ വാക്സിന്‍ പരീക്ഷണത്തിന് അതുമായി യാതൊരു ബന്ധവുമില്ലെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. തെറ്റിദ്ധാരണാജനകമായ പ്രസ്താവന നടത്തിയ ഇയാള്‍ക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ട കേസ് ഫയല്‍ ചെയ്യുമെന്ന് കമ്പനി അറിയിച്ചു.

അദ്ദേഹത്തിനുണ്ടായ ആരോഗ്യ പ്രശ്നത്തിൻ്റെ കാരണം വാക്സിന്‍ പരീക്ഷണമല്ല. അത് തെറ്റായ ആരോപണമാണ്. ആരോഗ്യ പ്രശ്നങ്ങള്‍ വാക്സിന്‍ മൂലമല്ലെന്ന് മെഡിക്കല്‍ സംഘം കൃത്യമായി അദ്ദേഹത്തെ ബോധ്യപ്പെടുത്തിയതാണെന്നും എന്നിട്ടും വാക്സിനെതിരെ ആരോപണം ഉന്നയിക്കുന്നത് കമ്പനിയുടെ യശ്ശസ് തകര്‍ക്കാനുദ്ദേശിച്ചാണെന്നും സെറം പറയുന്നു. 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കുമെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.

അതേസമയം തനിക്കുണ്ടായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും വാക്സിന്റെ നിര്‍മാണവും പരീക്ഷണവും അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്നുമാണ് ചെന്നൈ സ്വദേശി ലീഗല്‍ നോട്ടിസില്‍ ആവശ്യപ്പെട്ടത്. ഒക്ടോബര്‍ ഒന്നിന് ചെന്നൈയിലെ ശ്രീരാമചന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എഷ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലാണ് ഇദ്ദേഹം കോവിഷീല്‍ഡിന്റെ ഷോട്ട് സ്വീകരിച്ചതെന്ന് ദേശീയമാധ്യമം റിപോര്‍ട് ചെയ്തിരുന്നു.

നവംബര്‍ 21ന് സമര്‍പ്പിച്ച ലീഗല്‍ നോട്ടിസ് പ്രകാരം വാക്സിന്‍ സ്വീകരിച്ചു പത്തു ദിവസത്തിനുള്ളില്‍ കടുത്ത തലവേദന ആരംഭിച്ചുവെന്നും പെരുമാറ്റത്തില്‍ വലിയ മാറ്റങ്ങള്‍ വന്നുവെന്നും സന്നദ്ധ പ്രവര്‍ത്തകന്‍ പറയുന്നു. ശബ്ദത്തോടും വെളിച്ചത്തോടും അസ്വസ്ഥതയുണ്ടായെന്നും ആരെയും തിരിച്ചറിയാനോ സംസാരിക്കാനോ കഴിയുന്നില്ലെന്നും ഇദ്ദേഹം പരാതിപ്പെടുന്നു.

സന്നദ്ധ പ്രവര്‍ത്തകന്‍ നേരിടുന്ന പ്രശ്നങ്ങള്‍ വാക്സീന്‍ എടുത്തതിന്റെ അനന്തരഫലമാണോയെന്നു ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയും (ഡിജിസിഐ) ശ്രീരാമചന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ എത്തിക്സ് കമ്മിറ്റിയും പരിശോധിച്ച് വരികയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →