കൊച്ചി: കൊച്ചി മെട്രോയില്‍ 29-11-2020 ഞായറാഴ്ച മുതല്‍ എല്ലാ സ്റ്റേഷനിലും യാത്രക്കാര്‍ക്ക് സൈക്കിള്‍ ഒപ്പം കൊണ്ടുപോകാന്‍ അനുമതി നൽകി. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച സൈക്കിള്‍ പ്രവേശനം വിജയിച്ചതോടെ കെ എം ആര്‍എൽ ഇക്കാര്യത്തിൽ തീരുമാനം അറിയിച്ചു. പ്രത്യേക ചാര്‍ജ് നല്‍കാതെ സ്വന്തം സൈക്കിള്‍ ട്രെയിനില്‍ കയറ്റി കൊണ്ടു പോകാൻ സാധിക്കും.മോട്ടോര്‍ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനെപ്പം ആരോഗ്യ പൂര്‍ണമായ യാത്രകള്‍ ഉറപ്പാക്കുന്നതിനാണ് കെഎംആര്‍എല്ലിന്റെ പുതിയ തീരുമാനം.
21-11-2020 ഞായറാഴ്ച 67 പേര്‍ സൈക്കിളുമായി മെട്രോയില്‍ യാത്ര ചെയ്തു.അന്ന് ആറു മെട്രോ സ്റ്റേഷനുകളില്‍ സൈക്കിളിന് അനുമതി നല്‍കിയിരുന്നു.
ഇതിന് മികച്ച പ്രതികരണം ലഭിച്ചതോടെയാണ് സൗകര്യം എല്ലാ സ്റ്റേഷനിലേക്കും വ്യാപിപ്പിക്കുന്നത്. നഗരത്തില്‍ സൈക്കിള്‍ ഉപയോഗം വര്‍ധിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.
ഒരു ട്രെയിനില്‍ നാല് പേര്‍ക്കാണ് സൈക്കിളുമായി യാത്ര ചെയ്യാന്‍ അനുമതി. സ്റ്റേഷനുള്ളില്‍ സൈക്കിള്‍ ചവിട്ടാന്‍ പാടില്ല. സൈക്കിളുകള്‍ വൃത്തിയുള്ളതായിരിക്കണം. ലിഫ്റ്റുകളിലും സൈക്കിള്‍ കൂടെ കൂട്ടാം. മടക്കി ബാഗിനുള്ളില്‍ കൊണ്ടുപോകാന്‍ കഴിയുന്ന സൈക്കിളുകള്‍ ലഗേജ് ആയി പരിഗണിക്കുമെന്ന് മെട്രോ അധികൃതര്‍ അറിയിച്ചു.

