കൊച്ചി: കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്നും പത്തുകിലോ കഞ്ചാവുമായി രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തലശ്ശേരി സ്വദേശി പനങ്ങാട്ടുകുന്നേല്‍ റഹീസ്, മരട് മറുതുരുത്തില്‍ അഖിലേഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ റഹീസ് സിനിമാ മേക്കപ്പ്മാനാണാണെന്ന് പോലീസിനോട് പറഞ്ഞു. ഇക്കാര്യം ശരിയാണോയെന്ന് പരിശോധിച്ചുവരികയാണ്.
തമ്മനം വൈലാശേരി റോഡിലുളള ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടക്കുന്നതായി ലഭിച്ച വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മുറിയില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയത്. റെയ്ഡിനിടെയിൽ രണ്ടുകിലോ കഞ്ചാവ് വാങ്ങാനെത്തിയതാണ് അഖിലേഷ്. അഖിലേഷ് മുമ്പ് സ്വിഗ്ഗിയില്‍ ജോലി ചെയ്തിരുന്നു. കോയമ്പത്തൂരില്‍ നിന്നും കാറിലാണ് റഹീസ് കഞ്ചാവ് കൊണ്ടുവന്നിരുന്നത്.
കഞ്ചാവ് കടത്താന്‍ ഉപയോഗിച്ചിരുന്ന രണ്ടു വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. കോയമ്പത്തൂര്‍ സ്വദേശി മഹേഷ് എന്നയാളാണ് കഞ്ചാവ് കൈമാറിയതെന്നാണ് റഹീസ് നല്‍കിയ മൊഴിയില്‍ പറയുന്നത്. ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. സിനിമാ മേഖലയിലുളളവര്‍ക്കും റഹീസ് കഞ്ചാവ് വില്‍പ്പന നടത്തിയതായി പോലീസ് സംശയിക്കുന്നു.

