മൂന്ന് മുതല്‍ 13 വരെ വയസുള്ള കുട്ടികളില്‍ കോവിഡ് കണ്ടെത്തുന്നതിനായി യുഎഇയില്‍ പുതിയ ഉമിനീര്‍ പരിശോധന

ദുബൈ: മൂന്ന് മുതല്‍ 13 വരെ വയസുള്ള കുട്ടികളില്‍ കോവിഡ് കണ്ടെത്തുന്നതിനായി യുഎഇയില്‍ പുതിയ ഉമിനീര്‍ പരിശോധന ആരംഭിച്ചു. മുഹമ്മദ് ബിന്‍ റാഷിദ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പരീക്ഷണങ്ങള്‍ നടത്തി പുതിയ രീതിക്ക് തുടക്കം കുറിച്ചത്. ദുബൈ ഹെല്‍ത്ത് അതോരിറ്റിക്ക് കീഴിലുള്ള എല്ലാ പരിശോധനാ കേന്ദ്രങ്ങളിലും ഇതിനായുള്ള സംവിധാനമൊരുക്കിയതായി ഞായറാഴ്ച അധികൃതര്‍ അറിയിച്ചു.

കുട്ടികളുടെ മൂക്കില്‍ നിന്ന് സ്രവമെടുക്കുന്നത് അവര്‍ക്ക് കാര്യമായ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നതും അതുകൊണ്ടുതന്നെ കുട്ടികളെ കോവിഡ് പരിശോധനയ്ക്ക് കൊണ്ടുവരാന്‍ മാതാപിതാക്കള്‍ വിമുഖത കാണിക്കുന്നതുമാണ് പുതിയ സംവിധാനമൊരുക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. കോവിഡ് പരിശോധനയ്‌ക്കെത്തിയ 476 കുട്ടികളിലാണ് ഇതിനുള്ള പരിശോധന നടത്തിയത്. ഈ കുട്ടികളെ മൂക്കില്‍ നിന്നുള്ള സ്രവത്തിനൊപ്പം ഉമിനീരും ശേഖരിച്ച് പരിശോധിക്കുകയായിരുന്നു. രണ്ട് സാമ്പിളുകളും പരിശോധിച്ചതില്‍ നിന്നാണ് ഉമിനീര്‍ ശേഖരിച്ചുള്ള പരിശോധനയും ഫലപ്രദമാണെന്ന് കണ്ടെത്തിയത്.

മുഹമ്മദ് ബിന്‍ റാഷിദ് സര്‍വകലാശാലയും ദുബൈ ഹെല്‍ത്ത് അതോരിറ്റിയും സംയുക്തമായി നടത്തിയ ഗവേഷണത്തില്‍, ഉമിനീരില്‍ നിന്നുളള കോവിഡ് പരിശോധനയ്ക്ക് 90 ശതമാനത്തിന് മുകളില്‍ കൃത്യയുണ്ടെന്ന് കണ്ടെത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →