ന്യൂഡല്‍ഹി: വര്‍ദ്ധിച്ചുവരുന്ന കോവിഡ് -19 കേസുകള്‍, സര്‍ക്കാര്‍ ആശുപത്രികളില്‍ കിടക്കകളുടെ അപര്യാപ്തത, കോവിഡ് ചികിത്സയ്ക്ക് പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇല്ലാത്തത് എന്നിവ കാരണം സ്വകാര്യ ആശുപത്രികള്‍ അമിത ഫീസ് ഈടാക്കുന്നുവെന്ന് പാര്‍ലമെന്ററി പാനല്‍. ശനിയാഴ്ച(21/11/2020) രാജ്യസഭയില്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രാം ഗോപാല്‍ യാദവ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ കാര്യങ്ങൾ വ്യക്തമാക്കുന്നത്. കൊവിഡ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ആദ്യമായിട്ടാണ് ഒരു പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.
1.3 ബില്യണ്‍ ജനസംഖ്യയുള്ള രാജ്യത്ത് ആരോഗ്യസംരക്ഷണച്ചെലവ് വളരെ കുറവാണെന്ന് അടിവരയിടുന്ന റിപ്പോര്‍ട്ടില്‍ ഇന്ത്യന്‍ ആരോഗ്യ വ്യവസ്ഥയുടെ ശോചനീയാവസ്ഥയും വിശദമാക്കുന്നുണ്ട്. അതിനാല്‍, പൊതുജനാരോഗ്യ സംരക്ഷണ സംവിധാനത്തില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കാനും 2025 എന്ന നിശ്ചിത സമയപരിധിക്കുള്ളില്‍ ജിഡിപിയുടെ 2.5 ശതമാനം വരെ ഉപയോഗിച്ച് ദേശീയ ആരോഗ്യ നയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് നിരന്തരമായ ശ്രമങ്ങള്‍ നടത്താനും കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു. ആ സമയപരിധി വരെ പൊതുജനാരോഗ്യം ഇതുപോലെ തുടരുമെന്നും എന്നാല്‍ അതിനു ശേഷവും ഈ അവസ്ഥയാണെങ്കില്‍ അത് അപകടമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൃത്യമായ ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ അഭാവം മൂലം പൊതുജനങ്ങള്‍ മഹാമാരികളുടെ ആഘാതവും ദുരിതവും നേരിടേണ്ടിവന്നുവെന്ന് വ്യക്തമാക്കിയ സമിതി, വര്‍ദ്ധിച്ചുവരുന്ന കൊവിഡ്, കൊവിഡ് ഇതര രോഗികളെ കൈകാര്യം ചെയ്യാന്‍ രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രി കിടക്കകളുടെ എണ്ണം പര്യാപ്തമല്ലെന്ന് നിരീക്ഷിച്ചു.സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്കായി പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇല്ലാത്തതിനാല്‍ ആരോഗ്യ സേവന വിതരണ ചെലവ് വര്‍ദ്ധിച്ചു, ഇതിന്റെ ഫലമായി രോഗികള്‍ക്ക് അമിത ഫീസ് ഈടാക്കുന്നു- കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.

