ജയ്സാൽമീർ: രാജസ്ഥാനിൽ പുനർവിവാഹത്തിന് വിസമ്മതിച്ച 28 കാരിയായ വിധവയുടെ മൂക്കും നാവും മുറിച്ചുമാറ്റിയ കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജയ്‌സാൽമീർ ജില്ലയിലെ സംക്ര ബ്ലോക്കിലെ ജാഗിരോൺ കി ധനി നിവാസിയായ ഗുഡ്ഡി എന്ന 28 കാരിയാണ് ചൊവ്വാഴ്ച (17/11/2020) ആക്രമിക്കപ്പെട്ടത്. ഇവരെ ചികിത്സയ്ക്കായി ജോധ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സംക്ര പോലീസ് പറഞ്ഞു.
ഇരയുടെ സഹോദരൻ ബസീർ ഖാൻ സമർപ്പിച്ച പരാതി പ്രകാരം ഗുഡ്‌ഡി ആറുവർഷം മുമ്പ് കൊജെ ഖാൻ എന്നൊരാളെ വിവാഹം ചെയ്തിരുന്നു. എന്നാൽ ഒരു വർഷത്തിനുശേഷം അയാൾ മരണമടഞ്ഞു. ഭർത്താവിന്റെ മരണശേഷം, കോജെ ഖാന്റെ സഹോദരിമാർ അവരുടെ കുടുംബത്തിൽ നിന്ന് മറ്റൊരാളെ പുനർവിവാഹം ചെയ്യാൻ യുവതിയെ നിർബന്ധിച്ചു, എന്നാൽ അത് യുവതി നിരസിച്ചു. ചൊവ്വാഴ്ച(17/11/2020) ഉച്ചയ്ക്ക് കൊജെ ഖാന്റെ ബന്ധുക്കൾ ഏതാനും പേർ വീട്ടിൽ വന്ന് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിച്ചുവെന്ന് ബസീർ ഖാൻ പറഞ്ഞു. “അവർ ഗുഡ്ഡിയുടെ മൂക്കും നാവും മുറിച്ചുമാറ്റി, വലതുകൈയും തകർത്തു,” ബസീർ ഖാൻ പറഞ്ഞു. ഗുഡ്ഡിയെ രക്ഷിക്കാൻ ശ്രമിച്ച അമ്മ ബിസ്മില്ലയ്ക്കും പരിക്കേറ്റു.
പ്രതികളായ ജാനു ഖാനെയും അൻവർ ഖാനെയും നവാബ് ഖാനെയും ജോധ്പൂരിൽ നിന്ന് അറസ്റ്റ് ചെയ്തതായി എസ്എച്ച്ഒ സിംഗ് പറഞ്ഞു. പ്രതികളായ ഒമ്പത് പേരെ കൂടി എഫ്‌ഐആർ രേഖപ്പെടുത്തിയിട്ടുണ്ട്.

