ഓഡിയോ ക്ലിപ്പ് തന്റേതു തന്നെയെന്ന് സ്വപ്ന സുരേഷ്, മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാൽ മാപ്പ് സാക്ഷിയാക്കാമെന്ന് ഇ ഡി ഉദ്യോഗസ്ഥർ പറഞ്ഞു എന്ന് സ്വപ്ന വെളിപ്പെടുത്തുന്നതായിരുന്നു പ്രചരിച്ച ഓഡിയോ ക്ലിപ്പ്

തിരുവനന്തപുരം: ബുധനാഴ്ച (18/11/20) രാത്രി മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിലെ ശബ്ദം തന്റേത് തന്നെയെന്ന് സ്ഥിരീകരിച്ച് സ്വര്‍ണകള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. വ്യാഴാഴ്ച (19/11/20) രാവിലെ അട്ടക്കുളങ്ങര ജയിലില്‍ മൊഴിയെടുക്കാനെത്തിയ ഡിഐജി അജയ് കുമാറിനോടാണ് സ്വപ്ന ഇക്കാര്യം വെളിപ്പെടുത്തിയത്.

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് അന്വേഷണ സംഘം തന്നോട് പറഞ്ഞു എന്നാണ് സ്വപ്‌ന ശബ്ദ സന്ദേശത്തില്‍ പറയുന്നത്.

ജയിലില്‍നിന്നല്ല ശബ്ദം റെക്കോര്‍ഡ് ചെയ്തതെന്ന പ്രാഥമിക നിഗമനത്തിലാണ് ജയില്‍ വകുപ്പ് എത്തിയിരിക്കുന്നത്. ശബ്ദത്തിന്റെ ആധികാരികത കണ്ടെത്തുന്നതിനായി സൈബർ സെല്ലിന്റെ സഹായം ജയില്‍ വകുപ്പ് തേടിയിട്ടുണ്ട്. ശബ്ദം റെക്കോര്‍ഡ് ചെയ്തത് എവിടെനിന്നാണെന്ന് കണ്ടെത്താനാണ് നീക്കം. ശബ്ദം റെക്കോര്‍ഡ് ചെയ്തത് എപ്പോഴാണെന്നോ എവിടെ നിന്നാണെന്നോ ഓര്‍മ്മയില്ലെന്നാണ് സ്വപ്‌ന അന്വേഷണ സംഘത്തോട് പറഞ്ഞിരിക്കുന്നത്.

നേരത്തെ സ്വപ്‌ന എറണാകുളത്തെ ജയിലിലായിരുന്നു. കഫെ പോസെ ചുമത്തിയതിന് ശേഷമാണ് അട്ടക്കുളങ്ങര വനിത ജയിലിലേക്ക് സ്വപ്നയെ മാറ്റിയത്. അതുകൊണ്ടുതന്നെയാണ് എവിടെ നിന്നാണ്‌ ശബ്ദം റെക്കോര്‍ഡ് ചെയ്തത് എന്ന കാര്യത്തില്‍ വ്യക്തതയില്ലാത്തത്.

‘എന്നെ മാപ്പുസാക്ഷിയാക്കാന്‍, ഞാന്‍ ശിവശങ്കറിന്റെ കൂടെ ഒക്ടോബറില്‍ യുഎഇയില്‍വെച്ച് സിഎമ്മിന് വേണ്ടി ഫിനാന്‍ഷ്യല്‍ നെഗോസിയേഷന്‍ നടത്തിയിട്ടുണ്ടെന്ന് ഏറ്റുപറയാന്‍ പറഞ്ഞു. ഞാന്‍ ഒരിക്കലും അത് ചെയ്യില്ലെന്ന് പറഞ്ഞു. അവര്‍ വീണ്ടും ജയിലില്‍ വരുമെന്ന് പറഞ്ഞ് ഒരുപാട് ഫോഴ്‌സ് ചെയ്തു’, എന്നാണ് ശബ്ദ സന്ദേശത്തിലുള്ളത്.

ശബ്ദസന്ദേശത്തില്‍ അന്വേഷണം നടത്തി വ്യാഴാഴ്ച തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജയില്‍ ഡിജിപി ഋഷിരാജ് സിങ് ഉത്തരവിട്ടിരിക്കുന്നത്.

ശബ്ദസന്ദേശത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശബ്ദ സന്ദേശം പ്രചരിപ്പിക്കുന്നത് അന്വേഷണം വഴിതെറ്റിക്കാന്‍ ബോധപൂര്‍വ്വമുള്ള നീക്കമാണെന്നും മൊഴിയെടുത്തു എന്ന് പറയുന്ന തിയതി തെറ്റാണെന്നും ഇഡി അവകാശപ്പെടുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →