തിരുവനന്തപുരം: കേരളത്തിൻ്റെ വികസന പദ്ധതികൾ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അട്ടിമറിക്കുന്നു എന്നാരോപിച്ച് ഇടതു മുന്നണി നടത്തുന്ന സമരം 16-11-2020 തിങ്കളാഴ്ച വൈകിട്ട് 5 ന്. സമരത്തിൽ സംസ്ഥാന വ്യാപകമായി 25 ലക്ഷത്തോളം പേർ അണിനിരക്കും .കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സമരമെന്ന് ഇടതു മുന്നണി നേതൃത്വം അറിയിച്ചു.
കേന്ദ്ര ഏജൻസികൾക്കൊപ്പം സി ഐ ജിയേയും എതിർക്കാനാണ് സമരത്തിൻ്റെ ഉദ്ദേശം. സംസ്ഥാന പുരോഗതിക്കായുള്ള പദ്ധതികളെ അട്ടിമറിക്കാനുള്ള രാഷ്ട്രീയ നീക്കത്തിനെതിരായ ജനകീയ പ്രതിരോധമെന്നാണ് മുന്നണിയുടെ അവകാശ വാദം.
ഇഡിയും സിബിഐയും സർക്കാരിനെതിരേ അന്വേഷണങ്ങൾ
നടത്തുന്ന ഘട്ടത്തിലാണ് സി പി എമ്മും ഇടതു മുന്നണിയും ജനങ്ങളെ അണിനിരത്തുന്നത്. കോർപ്പറേഷനിൽ ബൂത്ത് തലത്തിലും പഞ്ചായത്തുകളിൽ വാർഡ് തലത്തിലുമാണ് സമരം.
തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ കുറിച്ചുള്ള നിലപാട് ജനങ്ങളോട് വിശദീകരിക്കാനുള്ള അവസരമായാണ് മുന്നണി സമരത്തെ കാണുന്നത്. തിരുവനന്തപുരത്ത് എൽ ഡി എഫ് കൺവീനർ എ.വിജയരാഘവനും കോട്ടയത്ത് കാനം രാജേന്ദ്രനും ജോസ്.കെ.മാണിയും സമരത്തിൽ പങ്കെടുക്കും.മാത്യു.ടി.തോമസ്, എം.വി.ശ്രേയാംസ് കുമാർ, ടി.പി. പീതാംബരൻ തുടങ്ങിയ നേതാക്കൾ വിവിധയിടങ്ങളിൽ പങ്കെടുക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കം സമരത്തിൽ പങ്കാളികളാകണം എന്നായിരുന്നു ഇടതു മുന്നണി തീരുമാനം. പിന്നീട് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കേണ്ടെന്ന് സി പി എം തീരുമാനിച്ചു. കോടിയേരി ബാലകൃഷ്ണൻ പങ്കെടുക്കില്ല .

