ആലപ്പുഴ നിലയം അടച്ചുപൂട്ടാനുളള ഉത്തരവ് മരവിപ്പിച്ചു

ആലപ്പുഴ: ആകാശവാണി ആലപ്പുഴ പ്രസരണ നിലയം അച്ചുപൂട്ടാനുളള തീരുമാനം ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ മരവിപ്പിച്ചതായി എഎം.ആരിഫ് എംപി അറിയിച്ചു. പ്രസാര്‍ ഭാരതിയുടെ സോണല്‍ ഓഫീസില്‍ നിന്ന് തീരുമാനം ഫോണില്‍ അറിയിക്കുകയായിരുന്നു. ആകാശവാണിയുടെ ആലപ്പുഴ നിലയം അടച്ചുപൂട്ടുന്നതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പ്രസാര്‍ഭാരതി സിഇഒ ശശിശേഖറുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ എം.പി.വ്യക്തമാക്കിയിരുന്നു. അതേതുടര്‍ന്നാണ് പ്രസാര്‍ഭാരതി തീരുമാനത്തില്‍ നിന്ന് പിന്നോട്ടുപോയത്.

വ്യാഴാഴ്ച(12/11/2020) വൈകിട്ട് കലവൂരിലെ ആകാശവാണി നിലയം സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രസാര്‍ഭാരതി തീരുമാനം വിശദീകരിച്ചിരുന്നു. ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ചെന്നിത്തല കാര്‍ഷിക ,മത്സ്യ ബന്ധന മേഖലകളിലെ തൊഴിലാളികള്‍ക്ക് പ്രസാര്‍ ഭാരതിയുടെ തീരുമാനം തിരിച്ചടിയാകുമെന്ന് ബോധ്യപ്പെടുത്തി. പ്രക്ഷേപണം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നത തലങ്ങളില്‍ നിന്ന് വന്ന റിപ്പോര്‍ട്ടുകള്‍ ഉദ്യോഗസ്ഥര്‍ പ്രതിപക്ഷ നേതാവിനെ കാണിച്ചു. തുടര്‍ന്ന് പ്രസാര്‍ഭാരതി സിഇഒ യെ ഫോണില്‍ വിളിച്ച് നിലയം അടച്ചുപൂട്ടാനുളള നിര്‍ദ്ദേശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. അടച്ചുപൂട്ടില്ലെന്നും തല്‍സ്ഥിതി തുടരുമെന്നും സിഇഒ വ്യക്തമാക്കി. പിന്നാലെ ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച രേഖാമുലമുളള ഉത്തരവും ലഭ്യമായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →