കൊച്ചി: ദേശീയ പ്രധാന്യമുളള സ്ഥാപനമായ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്‍റെ ചീഫ് എക്‌സിക്യൂട്ടീവ് നിയമനത്തിന് ഉചിതമായ ചട്ടം ഉണ്ടാക്കത്തതില്‍ അത്ഭുതം പ്രകടിപ്പിച്ച് ട്രിബ്യൂണല്‍. തിരുവനന്തപുരത്തെ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഡയറക്ടര്‍ ഡോ. ആശാ കിഷോറിന്‍റെ കാലാവധി അഞ്ചു വര്‍ഷം കൂടി നീട്ടിയ ഉത്തരവ് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രി ബ്യൂണല്‍(സിഎടി) റദ്ദാക്കി.ഡോ. ആശയുടെ കാലാവധി നീട്ടിക്കൊണ്ട് കഴിഞ്ഞ ജൂണ്‍ 2ന് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ഉത്തരവിറക്കിയരുന്നു.
ഈ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം ജൂണ്‍ 15 നും ജൂണ്‍ 28നും കത്ത് നല്‍കിയിരുന്നു. ഇതില്‍ ഇടപെടാന്‍ കാരണമില്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് ബാദ്ധ്യതയുണ്ടെന്നും സിഎടി ജുഡീഷ്യല്‍ അംഗം പി.മാധവന്‍, അഡ്മിനിസ്‌ട്രേറ്റീവ് അംഗം കെവി ഈപ്പന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ വിധിയില്‍ പറയുന്നു.
2015 ഏപ്രില്‍ 15നാണ് ഡോ.ആശകിഷോറിനെ ഡയറക്ടറായി 5 വര്‍ഷത്തേക്ക നിയമിച്ചത്. കഴിഞ്ഞ മെയ് 12ന് കാലാവധി കഴിഞ്ഞിരുന്നു. ആയതിനാല്‍ 5 വർഷത്തേക്കു കൂടി നീട്ടിനല്‍കാന്‍ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ബോഡി തീരുമാനിച്ചതനുസരിച്ചാണ് ഉത്തരവിറക്കിയത്. ഇതിനെതിരെ ശ്രീചിത്രയിലെ അഡീഷണല്‍ പ്രൊഫസര്‍ ഡോ. സജിത് സുകുമാരന്‍ നല്‍കിയ ഹര്‍ജിയും കേന്ദ്രസര്‍ക്കാരിന്റെ കത്തുകളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡോ.ആശകിഷോര്‍ നല്‍കിയ ഹര്‍ജിയുമാണ് ട്രിബ്യൂണല്‍ പരിഗണിച്ചത്.
കാലാവധി നീട്ടിയ ഉത്തരവ് ട്രിബ്യൂണല്‍ നേരത്തെ സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെ ആശാ കിഷോര്‍ നല്‍കിയ ഹര്‍ജിയില്‍ സ്‌റ്റേ റദ്ദാക്കിയ ഹൈക്കോടതി ,ഹര്‍ജികള്‍ പരിഗണിച്ച് തീര്‍പ്പാക്കാന്‍ സിഎടിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കാലാവധി നീട്ടി നല്‍കുന്നതിന് ഇന്‍സ്റ്റിറ്റിയൂഷന്‍ ബോഡിക്ക് അധികാരമുണ്ടെന്നും കേന്ദ്രസര്‍ക്കാരിന്റെ അനുമതി ആവശ്യമില്ലെന്നുമുളള ഡോ.ആശയുടെ വാദം സിഎടി തളളിയത്. ശ്രീചിത്രയുടെ ഡയറക്ടര്‍ നിയമനം കോടതി കയറുന്നത് ഇത് രണ്ടാം തവണയാണ്.

