കാനഡ: മനുഷ്യനെ ബാധിക്കുന്ന അപൂര്‍വമായ എച്ച് 1 എന്‍ 2 പന്നിപ്പനി കാനഡയില്‍ റിപ്പോർട്ടു ചെയ്തു. ഒക്ടോബര്‍ മധ്യത്തോടെ ആല്‍ബര്‍ട്ടയുടെ പടിഞ്ഞാറന്‍ പ്രവിശ്യയിലാണ് ഒരാളില്‍ എച്ച് 1 എന്‍2 വൈറസ് കണ്ടെത്തിയത്. രോഗലക്ഷണങ്ങള്‍ കാണിച്ച രോഗിയെ പരിശോധിച്ചപ്പോഴാണ് പന്നിപ്പനി ബാധ തിരിച്ചറിഞ്ഞത്. അതേസമയം ഈ പന്നിപ്പനി പടരുമെന്നതിനു തെളിവില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. എങ്കില്‍ മാത്രമേ ഇതു പടരുമോ ഇല്ലയോ എന്ന് ഉറപ്പിക്കാനാവൂ. 2005 മുതല്‍ ഇതുവരെ 27 എച്ച്1എന്‍2 കേസുകള്‍ മാത്രമാണ് ലോകത്ത് റിപോര്‍ട്ട് ചെയ്തത്. എന്നാല്‍ എച്ച്1എന്‍1 കേസുകള്‍ ധാരാളം റിപോര്‍ട്ട് ചെയ്യുകയും ചെയ്യുകയുണ്ടായി.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ മാത്രം മുപ്പതിലേറെ പുതിയ വൈറസുകള്‍ മനുഷ്യന് ഭീഷണിയായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എബോള ഐവറികോസ്റ്റ്, ആന്‍ഡിസ് വൈറസ്, ഹെപ്പറ്റിറ്റിസ്-എഫ്, ജി, പൈറൈറ്റില്‍, ബ്ലാക്ക് ലഗൂണ്‍ വൈറസ്, നിപാ, ഒസ്‌കാര്‍ വൈറസ് എന്നിവയൊക്കെ അതില്‍ പെടുന്നു. ഈ പട്ടികയിലെ ഏറ്റവും ഒടുവിലത്തെ അംഗങ്ങളാണ് സാര്‍സ് വൈറസും പന്നിപ്പനി വൈറസും. ശ്വാസകോശത്തെ ബാധിക്കുന്ന ഈ പനി വൈറസ് സാധാരണയായി പന്നികളിലാണ് കാണപ്പെടുന്നത്. പന്നികളുമായി അടുത്തിടപഴകുന്നവര്‍ക്കാണ് രോഗം പിടിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പകര്‍ച്ചബാധ മനുഷ്യനില്‍ നിന്നു മനുഷ്യനിലേക്കും സംഭവിക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്.

