പട്ന: തന്റെ അവസാനത്തെ തിരഞ്ഞെടുപ്പാണ് 2020 ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പെന്ന് പ്രഖ്യാപിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. 2020 ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന പ്രചാരണദിനമായ ഇന്നെലെയായിരുന്നു നിതീഷിന്റെ പ്രഖ്യാപനം. അതേസമയം, അവസാന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ബിഹാര്‍ മുഖ്യമന്ത്രി തോല്‍വി സമ്മതിച്ചതായി കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം പ്രതികരിച്ചു. താന്‍ മത്സരിക്കുന്ന അവസാനത്തെ തെരഞ്ഞെടുപ്പാണ് 2020 ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ചിദംബരത്തിന്റെ വിമര്‍ശനം. നിതീഷ് കുമാര്‍ പരാജയത്തെ ഫലപ്രദമായി സമ്മതിച്ചെന്ന് ചിദംബരം ട്വിറ്ററില്‍ കുറിച്ചു. അവസാന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ബിഹാര്‍ മുഖ്യമന്ത്രിയുടേത് പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള അപേക്ഷയാണെന്നും കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം പറഞ്ഞു. മുടന്തന്‍ താറാവിന് ബിഹാറിലെ ജനങ്ങള്‍ എന്തിന് വോട്ട് ചെയ്യണമെന്നും അദ്ദേഹം വിമര്‍ശിച്ചു
എന്നാല്‍ ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാല്‍ ആവശ്യമെങ്കില്‍ നിതീഷ് കുമാര്‍ ആര്‍ജെഡിക്കു മുന്നാകെ വണങ്ങുമെന്നാണ് ലോക് ജന്ശക്തി പാര്‍ട്ടി നേതാവ് ചിരാഗ് പാസ്വാന്‍ പറഞ്ഞത്. അധികാര ദാഹിയാണ് നിതീഷ് കുമാറെന്നും നിഷിധമായി പ്രധാനമന്ത്രിയെ വിമര്‍ശിച്ചിരുന്ന നിതീഷ് അധികാരത്തിന് വേണ്ടി അതേ പ്രധാനമന്ത്രിക്ക് മുമ്പില്‍ കുമ്പിടുകയാണെന്നും അദ്ദേഹം പറഞ്ഞു. നവംബര്‍ പത്തിന് ശേഷം ഇത് തേജസ്വിയുടെ കാര്യത്തിലും സംഭവിക്കാമെന്നും അദ്ദേഹം വിമര്‍ശിച്ചു. മദ്യനിരോധനത്തില്‍ അന്വേഷണം നടത്തിയാല്‍ നിതീഷ് കുമാര്‍ ജയിലിലാകുമെന്നും മദ്യനിരോധനത്തിലൂടെ സമ്പാദിച്ച കള്ളപ്പണം എവിടെപ്പോയെന്നും ചിരാഗ് വിമര്‍ശനം ഉന്നയിച്ചു.
പൊതുജനം ചോദ്യം ഉന്നയിക്കുമ്പോള്‍ നിതീഷ് കുമാറിന്റെ പ്രതികരണത്തോട് എല്‍ജെപി അനുകൂലിക്കുന്നില്ലെന്നും വെള്ളപ്പൊക്കത്തിന് ദുരിതാശ്വാസ പാക്കേജായി നല്‍കുന്ന പണത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ബീഹാറില്‍ നിന്നുള്ള ജനങ്ങളുടെ കുടിയേറ്റം തടയാനായി നിതീഷ് കുമാറിന് വോട്ട് ചെയ്യരുതെന്നും പാസ്വാന്‍ പറഞ്ഞു. നിങ്ങള്‍ ജെഡിയുവിന് നല്‍കുന്ന ഓരോ വോട്ടും ബിഹാറിന്റെ നാശത്തിലാകുമെന്നും പാസ്വാന്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നവംബര്‍ ഏഴിനാണ് നടക്കുക. നവംബര്‍ പത്തിനാണ് വോട്ടണ്ണല്‍ നടക്കുക.