ഡാര്‍ജലിങ്ങ് പ്രക്ഷോഭം; മമതയെ കടന്നാക്രമിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍

കൊല്‍ക്കത്ത: പ്രത്യേക ഗൂര്‍ഖലാന്റ് സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഡാര്‍ജലിങ്ങില്‍ പ്രക്ഷോഭം തുടരുന്നതിനിടെ മമതാബാനര്‍ജിക്കെതിരേ സംസ്ഥാനത്തെ പ്രതിപക്ഷ കക്ഷികള്‍. മമത ഡാര്‍ജിലിങ് വിഷയത്തില്‍ രാഷ്ട്രീയം കളിക്കുകയാണെന്നാണ് സിപിഎമ്മും ബിജെപിയും ആരോപിക്കുന്നത്. മൂന്നുവര്‍ഷമായി ഒളിവില്‍ കഴിയുന്ന ബിമല്‍ ഗുരുങ് ഒക്ടോബര്‍ 21ന് കൊല്‍ക്കത്തയില്‍ വീണ്ടും പ്രത്യക്ഷപ്പെടുകയും ടിഎംസിക്ക് പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ പിന്നാലെ മമത ജിജെഎം വിഭാഗം മേധാവി ബിനോയ് തമാങുമായി കൂടികാഴ്ചയും നടത്തി. ഇതോടെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ മമതയ്‌ക്കെതിരേ രംഗത്തെത്തിയത്. പ്രവാസത്തില്‍ നിന്ന് പുറത്തുവരാന്‍ ഗുരുങിനെ അനുവദിച്ചുകൊണ്ട് ഡാര്‍ജിലിംഗിന്റെ രാഷ്ട്രീയം അസ്ഥിരമാക്കി മാറ്റുകയാണ് മമതയെന്നാണ് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് മുകുള്‍ റോയ് ആരോപിച്ചത്.

അതേസമയം, ഡാര്‍ജിലിംഗില്‍ സമാധാനം നിലനിര്‍ത്താനുള്ള ഉത്തരവാദിത്തം ടിഎംസിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിനോട് മാത്രമായിരുന്നില്ലെന്നും കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനും തുല്യമായ പങ്കുണ്ടെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.”ദീദി (മമത ബാനര്‍ജി), (നരേന്ദ്ര) മോദി എന്നിവര്‍ ഡാര്‍ജിലിംഗിനെ രാഷ്ട്രീയ കളിക്കളമാക്കി മാറ്റി. കുറച്ചുനാള്‍ മുമ്പ് ഗുരുങ് ദേശവിരുദ്ധനായിരുന്നു, ഇപ്പോള്‍ അദ്ദേഹം ഒരു ദേശസ്‌നേഹിയാണെന്നും പറഞ്ഞ് പരിഹസിച്ചായിരുന്നു പ്രതിപക്ഷ നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചത്.

അതേസമയം, ഗൂര്‍ഖാലാന്റ് ടെറിറ്റോറിയല്‍ അതോററ്റിയുടെ അധികാര സമയം അവസാനിച്ചിരിക്കുകയാണെന്നും ഇനിയവിടെ തെരഞ്ഞെടുപ്പ് നടക്കണം, അഞ്ച് വര്‍ഷം എല്ലാ സുഖങ്ങളും അനുഭവിച്ച ശേഷം തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പ്രക്ഷോഭം തുടങ്ങിയിരിക്കുകയാണെന്നുമാണ് മമതയുടെ പ്രതികരണം. തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ ഗൂര്‍ഖാലാന്റ് ടെറിറ്റോറിയല്‍ അതോററ്റിക്ക് നിയമപരമായി സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. അത് സംഭവിക്കണമെന്നും മമത പറഞ്ഞു. അതിനിടെ ഡാര്‍ജിലിങ് ഉള്‍പ്പെടെ പ്രക്ഷോഭം ശക്തമായ ഇടങ്ങളിലേക്കുള്ള റേഷന്‍ വിതരണം അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഭക്ഷ്യ വിതരണം അവസാനിക്കുന്നതോടെ പ്രക്ഷോഭകാരികള്‍ ചര്‍ച്ചകള്‍ക്കു സന്നദ്ധമാവുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →