വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വരുന്നതിനു തൊട്ടുമുൻപ് ഇന്ത്യയെ അപമാനിക്കുന്ന ട്വീറ്റുമായി ഡൊണാള്‍ഡ് ട്രംപിന്റെ മകന്‍.
ജമ്മുകശ്മീര്‍ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടവുമായാണ് ഡൊണാള്‍ഡ് ട്രംപിന്റെ മകന്‍ ട്വിറ്ററില്‍ രംഗത്തെത്തിയത്. ട്രംപിന്റെ വിജയത്തിന് പിന്നാലെ ലോകത്തിന്റെ ഭൂപടമുണ്ടാകുക ഇങ്ങനെയാണെന്ന വിശദീകരണവുമായി ട്വീറ്റ് ചെയ്ത ചിത്രത്തിലാണ് ഇന്ത്യയുടെ ഭൂപടം തെറ്റായി കാണിച്ചിരിക്കുന്നത്.
ജമ്മു കശ്മീര്‍ ട്രംപിനെ പിന്തുണയ്ക്കുമ്പോള്‍ രാജ്യത്തിന്റെ മറ്റുഭാഗങ്ങള്‍ ഡെമോക്രാറ്റുകള്‍ക്ക് ഒപ്പമാണെന്ന് ട്രംപ് ജൂനിയര്‍ അവകാശപ്പെടുന്നുവെന്നാണ് ട്വീറ്റില്‍നിന്ന് വ്യക്തമാകുന്നത്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ലഡാക്കും ജമ്മു കശ്മീരും ചുവപ്പ് നിറത്തിലാണ് കാണിച്ചിരിക്കുന്നത്.
ജൂനിയര്‍ ട്രംപ് ഇന്ത്യ ജോ ബൈഡനും കമലാ ഹാരിസിനുമൊപ്പമാണെന്നാണ് പറയുന്നത്. എന്നാല്‍ ജമ്മു കശ്മീരും നോര്‍ത്ത് ഈസ്റ്റും ട്രംപിന് വോട്ട് ചെയ്യുമെന്നാണ് ജൂനിയര്‍ ട്രംപ് കരുതുന്നത്.
ഇന്ത്യയും ചൈനയും ഒഴികെയുള്ള ലോക രാജ്യങ്ങള്‍ എല്ലാം തന്നെ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ചുവപ്പ് നിറത്തിലാണുള്ളത്. ചൈനയും ഇന്ത്യയും മാത്രമാണ് ഡെമോക്രാറ്റുകളെ പ്രതിനിധീകരിക്കുന്ന നീല നിറത്തിലുള്ളത്.
ഇന്ത്യയുടെ അയല്‍ രാജ്യങ്ങളില്‍ ശ്രീലങ്ക മാത്രമാണ് ഡെമോക്രാറ്റുകളുടെ നീല നിറത്തിലുള്ളത്. 2020 നവംബര്‍ മൂന്നിന് ട്വീറ്റ് ചെയ്ത് ഈ തെറ്റായ ഭൂപടം ഇതിനോടകം ലക്ഷക്കണക്കിന് പേരാണ് കണ്ടിട്ടുള്ളത്.

