മുംബൈ: ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച നേരിട്ട് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ്. കൊവിഡും ലോക്ക്ഡൌണും വെല്ലുവിളിയായതോടെ ഇന്ത്യന്‍ ഓഹരിയിൽ ഏറ്റവും മൂല്യമുള്ള കമ്പനിയായ റിലയന്‍സിന് ഓഹരി വില 6.8 ശതമാനം ഇടിയുകയായിരുന്നു.
മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മെയ്12ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഓഹരിവിലയിലേക്ക് എത്തി. വരുമാനത്തില്‍ ഇരുപത്തിനാല് ശതമാനത്തിന്‍റെ കുറവാണ് റിലയന്‍സിനുണ്ടായത്.
അംബാനിയുടെ സ്വത്തിലും ബ്ലൂംബെര്‍ഗ് ബില്യണെയര്‍ ഇന്‍ഡക്സിനെ അടിസ്ഥാനമാക്കി സാരമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. കൊവിഡ് 19 സാഹചര്യത്തിൽ ആളുകള്‍ ഇന്ധനം വളരെക്കുറച്ച് ഉപയോഗിച്ചത് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് തിരിച്ചടിയായി.
സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലുണ്ടായ തിരിച്ചടിയും റിലയന്‍സിന് ഓഹരി മൂല്യം കുറച്ചതായാണ് നിരീക്ഷിക്കുന്നത്.

