ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി കേശുഭായ് പട്ടേലിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു.

ന്യൂ ഡൽഹി: ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി കേശുഭായ് പട്ടേലിന്റെ  നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധ ദുഃഖം രേഖപ്പെടുത്തി.

‘ നമ്മുടെ പ്രിയപ്പെട്ട  ബഹുമാന്യനായ കേശുഭായ് പട്ടേല്‍ അന്തരിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ എനിക്ക് അതിയായ ദുഃഖവും വേദനയും ഉണ്ട്.  സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ശ്രദ്ധ നല്‍കിയ സമുന്നതനായ നേതാവായിരുന്നു അദ്ദേഹം. ഓരോ ഗുജറാത്തുകാരന്റെയും  ശാക്തീകരണത്തിനും ഗുജറാത്തിന്റെ  സമഗ്രവികസനത്തിനും വേണ്ടി സമര്‍പ്പിക്കപ്പെട്ടതായിരുന്നു  അദ്ദേഹത്തിന്റെ  ജീവിതം.

 ജനസംഘിനെയും   ബിജെപിയെയും  ശക്തിപ്പെടുത്തുന്നതിന്  ഗുജറാത്തില്‍ അങ്ങോളമിങ്ങോളം അദ്ദേഹം യാത്ര ചെയ്തു. അടിയന്തരാവസ്ഥയെ അദ്ദേഹം പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അദ്ദേഹം ഹൃദയത്തോട് ചേര്‍ത്തു പിടിച്ചിരുന്നു. എം.എല്‍.എ, എം.പി, മന്ത്രി, മുഖ്യമന്ത്രി തുടങ്ങിയ പദവികള്‍ വഹിച്ചപ്പോള്‍ കര്‍ഷകക്ഷേമപരമായ പല കാര്യങ്ങളും പാസ്സാകുന്നുവെന്ന് അദ്ദേഹം ഉറപ്പു വരുത്തി.

ഞാന്‍ ഉള്‍പ്പെടെ നിരവധി യുവ കാര്യകര്‍ത്താക്കളെ  അദ്ദേഹം വാര്‍ത്തെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ സൗഹാര്‍ദ്ദപരമായ പെരുമാറ്റം എല്ലാവരും ഇഷ്ടപ്പെട്ടിരുന്നു.അദ്ദേഹത്തിന്റെ വിയോഗം ഒരു തീരാനഷ്ടമാണ്. നാമെല്ലാം ഇന്ന് വേദനിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും  ദുഃഖത്തില്‍ ഞാനും പങ്കുചേരുന്നു. അദ്ദേഹത്തിന്റെ മകന്‍ ഭരതുമായി  സംസാരിച്ചു, അനുശോചനം അറിയിച്ചു. ഓം ശാന്തി..’- പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ട്വിറ്റര്‍ സന്ദേശങ്ങളില്‍ കുറിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →