പാറ്റ്ന: ബീഹാർ നിയമസഭയിലേക്ക് നവംബർ 3 ന് നടക്കുന്ന രണ്ടാം ഘട്ട തെരഞ്ഞുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ മൂന്നിൽ ഒന്നും കളങ്കിതരെന്ന് റിപ്പോർട്. രണ്ടാം ഘട്ടത്തിൽ ആകെ മത്സരിക്കുന്ന 1463 സ്ഥാനാർത്ഥികളിൽ 502 പേരും ക്രിമിനൽ കേസിൽ ഉൾപ്പെട്ടവർ ആണെന്നാണ് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് തയ്യാറാക്കിയ റിപ്പോർട് പറയുന്നത്.
സ്ഥാനാർത്ഥികൾ സമർപിച്ച സത്യവാങ് മൂലങ്ങളുടെ പരിശോധനയിലൂടെയാണ് റിപ്പോർട് തയ്യാറാക്കിയിട്ടുള്ളത്. ഇത്തരം സ്ഥാനാർത്ഥികളെ നിർത്തിയതിൽ ഒന്നാം സ്ഥാനം ആർ ജെ ഡി യ്ക്കാണ്. രണ്ടാം സ്ഥാനം ബി ജെ പിയ്ക്കാണ്. രണ്ടാം ഘട്ടത്തിലെ ആർ ജെ ഡി യുടെ 56 സ്ഥാനാർത്ഥികളിൽ 36 പേർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണ്. ഇതിൽ തന്നെ 28 പേർ ഗുരുതരമായ കുറ്റകൃത്യങ്ങളിലാണ് പങ്കാളികളായത്.
ബി ജെ പി നിർത്തിയ 46 പേരിൽ 29 പേർ ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ഇതിൽ 20 പേർ ഗുരുതരമായ ക്രിമിനൽ കുറ്റങ്ങളിലുൾപ്പെട്ടവരാണ്.
ജെ ഡി യു ടിക്കറ്റിൽ നിർത്തിയ 43 ൽ 20 സ്ഥാനാർത്ഥികളുടെ പേരിൽ ക്രിമിനൽ കേസുകളുണ്ട്. ഇതിൽ 15 പേർ ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാണ്.
കോൺഗ്രസ് നിർത്തിയ 24 സ്ഥാനാർത്ഥികളിൽ ഇത് യഥാക്രമം 14 ഉം 10 (ഗുരുതരം) ഉം ആണ്.
എൽ ജെ പി യുടെ 52 സ്ഥാനാർത്ഥികളിൽ 24 പേരും ഗുരുതരമായ ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്.
ആകെയുള്ളതിൽ 32 സ്ഥാനാർത്ഥികൾ കൊലപാതകവുമായി ബന്ധപ്പെട്ട കേസുകളെയും 143 പേർ കൊലപാതക ശ്രമവുമായി ബന്ധപ്പെട്ട കേസുകളെയും അഭിമുഖീകരിക്കുന്നുണ്ട്.

