ചെന്നൈ: ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും ജഡ്ജിമാർക്കെതിരെ സ്ത്രീ പീഡന ആരോപണമുന്നയിച്ച മുൻ ഹൈക്കോടതി ജഡ്ജി സി എസ് കർണനെതിരെ ചെന്നൈ പൊലീസ് കേസെടുത്തു.
മദ്രാസ് ഹൈക്കോടതിയിലെ ഒരു അഭിഭാഷകന്റെ പരാതിയെത്തുടർന്നാണ് കേസ്. ചൊവ്വാഴ്ച (27/10/2020)യാണ് ചെന്നൈ പൊലീസിൻ്റെ സൈബർ സെൽ 153, 509 വകുപ്പുകൾ പ്രകാരം കർണനെതിരെ കേസ് ചെയ്തത്.
സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ചില ജഡ്ജിമാർ വനിതാ കോടതി ജീവനക്കാരെയും വനിതാ ജഡ്ജിമാരെയും ലൈംഗികമായി പീഡിപ്പിക്കുന്നത് തനിക്കറിയാമെന്നും ആരോപണ വിധേയരായവരുടെ പേര് നൽകാമെന്നും കർണൻ പറഞ്ഞിരുന്നു.
സുപ്രീംകോടതി, ജുഡീഷ്യറി, ജുഡീഷ്യൽ നടപടികൾ എന്നിവയെ അവഹേളിച്ചതിന് 2017 മെയ് മാസത്തിൽ കർണനെ ആറുമാസം തടവിന് കോടതി ശിക്ഷിച്ചിരുന്നു.
സേവനത്തിൽ ആറുമാസം മാത്രം ബാക്കിയുള്ളപ്പോഴാണ് കർണൻ ശിക്ഷിക്കപ്പെട്ടത്. തന്റെ ദലിത് പശ്ചാത്തലം മൂലമാണ് ചിലർ തന്നെ ലക്ഷ്യമിടുന്നതെന്ന് കർണൻ ആരോപിച്ചിരുന്നു.

