വിവാഹാലോചന മുടക്കിയെന്ന് ആരോപണം; ജെ സി ബി ഉപയോഗിച്ച് അയൽവാസിയുടെ കട ഇടിച്ചു നിരത്തി

കണ്ണൂര്‍: വിവാഹാലോചനകൾ മുടക്കിയെന്നാരോപിച്ച് യുവാവ് അയൽവാസിയുടെ പലചരക്കു കട ജെ സി ബി ഉപയോഗിച്ച് ഇടിച്ചു നിരത്തി. ഊമല സ്വദേശി പ്ലാക്കുഴിയിൽ ആൽബിൻ (31) ആണ് കടുംകൈ ചെയ്തത്. പുളിയാര്‍മറ്റത്തില്‍ സോജിയുടെ ഉടമസ്ഥതയിലുള്ള കടയാണ് പൂർണമായും ഇടിച്ചു നിരത്തിയത്.

26-10 -2020 തിങ്കളാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം. രാവിലെ കട തുറന്ന സോജി കടയടച്ച്‌ വീട്ടിലേക്ക് പോയ സമയത്താണ് ഉണ്ണി മണ്ണുമാന്തിയന്ത്രവുമായി വന്ന് കട തകര്‍ത്തത്. ചെറുപുഴ പഞ്ചായത്തിന്റെ ഉള്‍പ്രദേശമായ ഊമലയില്‍ നൂറോളം വീട്ടുകാര്‍ ആശ്രയിക്കുന്ന കച്ചവട സ്ഥാപനമാണ് പട്ടാപ്പകല്‍ ഇടിച്ചുനിരത്തിയത്.

ആ സമയത്ത് സമീപത്തു തന്നെ കോണ്‍ക്രീറ്റ് മിക്‌സിംഗ് യന്ത്രം പ്രവര്‍ത്തിച്ചിരുന്നതിനാല്‍ മണ്ണുമാന്തിയന്ത്രത്തിന്റെ ശബ്ദം നാട്ടുകാര്‍ ശ്രദ്ധിച്ചില്ല. പിന്നീടാണ് കട പൊളിച്ചു നീക്കിയത് മനസിലാക്കിയത്.

അതിക്രമത്തിന് ശേഷം യുവാവ് ചെറുപുഴ പൊലിസില്‍ കീഴടങ്ങി. പൊലിസ് മണ്ണുമാന്തിയന്ത്രം കസ്റ്റഡിയിലെടുത്തു. ചെറുപുഴ പൊലിസ് കേസ്സെടുത്തിട്ടുണ്ട്. തനിക്കുവരുന്ന വിവാഹാലോചനകള്‍ മുടക്കിയതിന്റെ വൈരാഗ്യത്തിലാണ് കട തകര്‍ത്തതെന്നു യുവാവ് പൊലിസിന് മൊഴി നല്‍കി. അയല്‍ക്കാരാണെങ്കിലും കുടുംബങ്ങൾ തമ്മിൽ പിണക്കത്തിലാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം