കെ.എസ്‌.ആര്‍.ടി.സി ടിക്കറ്റ് നിരക്കുകള്‍ കുറയ്ക്കുന്നു

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനായി കെ.എസ്‌.ആര്‍.ടി.സി ടിക്കറ്റ് നിരക്കുകള്‍ കുറയ്ക്കുന്നു.

കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് സൂപ്പര്‍ ക്ലാസ് ബസുകളില്‍ മിനിമം നിരക്കിലും കിലോമീറ്റര്‍ നിരക്കിലും 25 മുതല്‍ 30 ശതമാനം വര്‍ധനവുണ്ടായിരുന്നു. സൂപ്പര്‍ എയര്‍ എക്‌സ്പ്രസ്, സ്‌കാനിയ, എസി ഹൈ ടെക്ക്, സൂപ്പര്‍ ഡീലക്‌സ്, വോള്‍വോ, ലോ ഫ്‌ലോര്‍ എന്നീ ബസുകളുടെ നിരക്ക് വര്‍ധിപ്പിച്ചിരുന്നു.

ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സൂപ്പര്‍ഫാസ്റ്റ് മുതല്‍ മുകളിലേക്കുള്ള സര്‍വീസുകളില്‍ പഴയ ടിക്കറ്റ് നിരക്ക് തന്നെ യാത്രക്കാരില്‍ നിന്ന് ഈടാക്കാൻ തീരുമാനിച്ചു. യാത്രക്കാര്‍ കൂടുന്ന പക്ഷം ഫാസ്റ്റ് ഉള്‍പ്പെടെയുള്ള മറ്റു സര്‍വീസുകള്‍ക്ക് പഴയ നിരക്കുതന്നെ ഏര്‍പ്പെടുത്താനും തീരുമാനമെടുത്തിട്ടുണ്ട്. ഇതിന് കെ.എസ്‌.ആര്‍.ടി.സി ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കി.

ടിക്കറ്റ് ചാര്‍ജ് കൂടുതലായതിനാല്‍ കെ.എസ്‌.ആര്‍.ടി.സിയില്‍ യാത്ര ചെയ്യാൻ മടിക്കുന്നതാണ് ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചതിന് പിന്നിലെന്നാണ് വിവരം. ഫാസ്റ്റും അതിനുമുകളിലേക്കുള്ള സര്‍വ്വീസുകളും ഒഴികെയുള്ളവയ്ക്ക് 8 രൂപ മിനിമം നിരക്കിനുള്ള യാത്ര 5 കിലോമീറ്ററില്‍ നിന്നും രണ്ടര കിലോമീറ്ററായി ചുരുക്കിയിരുന്നു.

5 കിലോമീറ്റര്‍ യാത്രയ്ക്ക് 10 രൂപയായിരുന്നു ഈടാക്കിയിരുന്നത്.
ഇത് യാത്രക്കാരുടെ എണ്ണം കുറയാന്‍ കാരണമാക്കിയിട്ടുണ്ടെന്നാണ് വിവരം. യാത്രാ നിരക്ക് കുറയ്ക്കുന്നത് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനുള്ള ഒരു പരീക്ഷണമാണെന്ന് കെഎസ്‌ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →