ഹൈക്കോടതി വച്ച ഉപാധികളെ തുടര്‍ന്ന് സ്പ്രിംഗ്ലര്‍ കമ്പനി കരാറില്‍ നിന്ന് പിന്‍വാങ്ങി

തിരുവനന്തപുരം: വ്യക്തികളെ തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തില്‍ ഡേറ്റയുടെ രഹസ്യാത്മകത ഉറപ്പാക്കണമെന്നും, സംസ്ഥാനത്തിന്‍റെ പേരോ ചിഹ്നമോ ഉപയോഗിക്കരുതെന്നുമുളള ഹൈക്കോടതിയുടെ കര്‍ശന ഉപാധിയെ തുടര്‍ന്ന് സ്പ്രിന്‍ക്ലര്‍ കരാറില്‍ നിന്നും പിന്മാറുന്നു.

വലിയ മരുന്നുകമ്പോളമായ കേരളത്തില്‍ കോവിഡ് പ്രതിരോധത്തിനായി പലപ്രയക്കാരില്‍ നിന്നും നേരിട്ട് ശേഖരിക്കുന്ന ഡേറ്റയില്‍ കണ്ണുവച്ചാണ് സ്പ്രിംഗ്ലര്‍ സൗജന്യ സോഫ്‌റ്റ് വെയര്‍ സേവനത്തിനെത്തിയിയത്. കഴിഞ്ഞ മാസം കരാര്‍ കാലാവധി അവസാനിച്ചപ്പോഴാണ് സ്പ്രിന്‍ക്ലറിന്‍റെ സേവനം അവസാനിപ്പിച്ചതെന്നാണ് സര്‍ക്കാര്‍ പറയുന്നതെങ്കിലും മെയ് മാസത്തിലുണ്ടായ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് സ്പ്രിന്‍ക്ലര്‍ കളമൊഴിഞ്ഞതെന്നാണ് വിവരം. ഡേറ്റയുമായി വ്യക്തികളെ ബന്ധിപ്പിക്കുന്ന സൂചനകള്‍ മാച്ചുകളഞ്ഞ് രഹസ്യാത്മകത ഉറപ്പ് വരുത്തണമെന്നാണ് (അനോണിമൈസേഷന്‍) ഹൈക്കോടതി ഉത്തരവിട്ടത്.

കോവിഡിനെ പിടിച്ചുകെട്ടി ലോക മോഡലായി മാറിയ കേരളത്തില്‍ വിവര വിശകലനം നടത്തിയത് തങ്ങളാണെന്ന് പരസ്യം ചെയ്യാനാവില്ലെന്നുകൂടി വന്നതോടെ സോഫ്‌റ്റ്വെയര്‍ സേവനം കൊണ്ട ‌സ്പ്രിന്‍ക്ലറിന് കാര്യമായ മെച്ചമൊന്നും ഇല്ലെന്നായി. പ്രത്യക്ഷമായോ പരോക്ഷമായോ ഡേറ്റ വാണിജ്യാവശ്യത്തിന് ഉപയോഗിക്കരുതെന്ന താക്കീതും ഹൈക്കോടതി നല്‍കിയിരുന്നു.

ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്തെ ആഗോള ഭീമന്മാരായ അമേരിക്കന്‍ കമ്പനി ഫൈസറുമായുളള സ്പ്രിന്‍ക്ലറിന്‍റെ ബന്ധം പുറത്തായതോടെ സര്‍ക്കാരും വെട്ടിലായിരുന്നു. കോവിഡ് വാക്‌സിന്‍ ഗവേഷണത്തിലുളള ഫൈസറിന് വിവിധ ലോകരാജ്യങ്ങളില്‍ നിന്നെത്തുന്ന മലയാളികളുടെ രോഗവിവരങ്ങള്‍ ഉപകാരപ്പെടുമെന്നായതോടെ സര്‍ക്കാരും അപകടം മണത്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →